അഹമ്മദാബാദ്: ഐ.പി.എല്ലിന്റെ പതിനാലാം സീസണിലെ പുതിയ താരോദയമായി മാറിയ ഹർപ്രീത് ബ്രാറിന്റെ ഓൾറൗണ്ട് മികവിൽ പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം. 34 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബിന്റെ ആധികാരിക ജയം. 180 എന്ന വിജയലക്ഷ്യത്തിനായി ഇറങ്ങിയ ആർ.സി.ബിയ്‌ക്ക് 145 റൺസ് മാത്രമേ നേടാനായുള്ളു. കോഹ്ലിയേയും മാക്‌സ് വെല്ലിനേയും എ..ബി.ഡിവിലിയേഴ്‌സിനേയും പുറത്താക്കിയ ബ്രാറാണ് കളി പഞ്ചാബിന്റേതാക്കി മാറ്റിയത്. 31 റൺസെടുത്ത വിരാട് കോഹ്ലിക്കുമാത്രമാണ് പിടിച്ചുനിൽക്കാനായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയയ്‌ക്കപ്പെട്ട പഞ്ചാബ് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റിന് 179 റൺസാണെടുത്തത്. മികച്ച ഫോമിലേക്കുയർന്ന് ഈ ആഴ്ചയിലെ ടോപ്‌സ്‌കോററായി മാറിയ ലോകേഷ് രാഹുലിന്റെ 57 പന്തിലെ 91 റൺസാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇതിനിടെ ബാംഗ്ലൂർ ബൗളർമാരെ അതിർത്തികടത്തി നിറഞ്ഞാടിയ ക്രിസ് ഗെയിൽ 24 പന്തിൽ 46 റൺസെടുത്ത് മടങ്ങി. നായകനൊപ്പം അവസാന ഓവറുകളിൽ റൺസ് കയറ്റി ഹർപ്രീത് ബ്രാർ 17 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു.
Comments