ന്യുഡൽഹി: ഏപ്രിൽ മാസത്തിൽ രാജ്യത്ത് പിരിച്ചെടുത്ത ചരക്കു സേവന നികുതി(ജിഎസ്ടി) സർവ്വകാല റെക്കോർഡിൽ. 1,41,384 കോടി രൂപയാണ് ജി.എസ്.ടി ഇനത്തിൽ ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 27,837 കോടി രൂപ എസ്.ജി.എസ്.ടിയും 35,621 കോടി ഐജിഎസ്ടിയുമാണ്.
29,599 കോടി രൂപ ഇറക്കുമതി നികുതി/സെസ് ഇനത്തിലുള്ളതാണ്. 9,445 കോടി കയറ്റുമതി ഇനത്തിലും ലഭിച്ചതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടി, ആദായനികുതി, കസ്റ്റംസ് ഐടി സംവിധാനങ്ങൾ ഉപയോഗിച്ച് ഒന്നിലധികം ഉറവിടങ്ങളിൽ നിന്നുള്ള ഡീപ്പ് ഡാറ്റ അനലിറ്റിക്സ്, വ്യാജ ബില്ലിംഗിനെതിരെ കടുത്ത നിരീക്ഷണം, ഫലപ്രദമായ രീതിയിലുള്ള നികുതി ഭരണം എന്നിവയിലൂടെയാണ് ഈ നേട്ടം നേടാനായതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ലോകത്ത് പല രാജ്യങ്ങളും കൊറോണയുടെ പിടിയിലകപ്പെട്ട് സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പലരാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ ഇന്ത്യയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും വളരെ വേഗം പൂർവ്വസ്ഥിതിയിലെത്താൻ സാധിച്ചുവെന്ന് ധനമന്ത്രാലായം വ്യക്തമാക്കി.
Comments