ന്യൂഡൽഹി: ഡൽഹിയിലെ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഡൽഹിയിലെ ആശുപത്രികളിൽ 700 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ചാണ് ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനെതിരേ കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. ഇതിനെതിരേ കേന്ദ്രം നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.
ഉദ്യോഗസ്ഥരെ ജയിലിൽ ഇട്ടാൽ നഗരത്തിൽ ഓക്സിജൻ ലഭിക്കില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ ഡിവൈ ചന്ദ്രചൂഢും എം. ആർ ഷായും അഭിപ്രായപ്പെട്ടു. അതിലുപരി ആളുകളുടെ ജീവൻ ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. കോടതിയലക്ഷ്യമല്ല വിഷയം പരിഹരിക്കാനാവശ്യമായ നടപടിയാണ് വേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഓക്സിജൻ വിതരണത്തിനുളള സമഗ്ര പദ്ധതി നാളെ സമർപ്പിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
മുംബൈയിലെ സമാനമായ ഓക്സിജൻ പ്രതിസന്ധി നേരിടാൻ ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ സ്വീകരിച്ച നടപടികൾ പഠിക്കാനും വിലയിരുത്താനും കേന്ദ്രത്തോടും ഡൽഹി ഉദ്യോഗസ്ഥരോടും കോടതി നിർദ്ദേശിച്ചു. ഇതിനോടകം 550 മെട്രിക് ടൺ ഓക്സിജൻ ഡൽഹിയിൽ നൽകിയതായി കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. സംസ്ഥാനങ്ങൾ നേരിടുന്ന ഓക്സിജൻ പ്രതിസന്ധി മനസിലാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
700 മെട്രിക് ടൺ ഓക്സിജൻ ഡൽഹിയിൽ നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിൽ കോടതിയലക്ഷ്യ നടപിടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്.
Comments