ന്യൂഡല്‍ഹി:രാജ്യത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രിമാര്‍ നടത്തുന്നത് ആസുത്രിത നീക്കമെന്ന് ബി.ജെ.പി. പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന അവലോകന യോഗത്തിലെ സുപ്രധാന ചര്‍ച്ചകള്‍ പുറത്തുവിടുക. മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നേരിട്ട് സംവദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുക. മുഖ്യമന്ത്രിമാരുടെ സംഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രമെടുത്ത് പ്രചരിപ്പിക്കുക തുടങ്ങിയവ തികച്ചും ആസൂത്രിതവും രാജ്യത്തിന് അപമാനകരവുമാണെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം വിലയിരുത്തി.
പ്രധാനമന്ത്രിയുടെ യോഗങ്ങളിലെ ഇത്തരം പ്രോട്ടോക്കോള്‍ ലംഘനത്തിലെ ആദ്യ സംഭവം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഭാഗത്തുനിന്നായിരുന്നു. തുടര്‍ന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ ട്വീറ്റാണ് പ്രധാനമന്ത്രിക്കെതിരെ വന്നിരിക്കുന്നത്. മുഖ്യമന്ത്രി മാരുടെ യോഗത്തില്‍ ചര്ച്ചകള്‍ക്ക് പകരം മന്‍ കീ ബാത് മാത്രമാണ് നടത്തുന്നതെന്നാണ് ട്വീറ്റ് ചെയ്തത്. നേരത്തെ കേജരിവാള്‍ തനിക്ക് ഒരു പരാതിയുണ്ടെങ്കില്‍ ആരെ വിളിച്ച് പറയണം എന്ന് യോഗത്തില്‍ നരേന്ദ്രമോദിയോട് ചോദിക്കുന്ന വീഡിയോ പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. സോറനെതിരെ മിസോറം മുഖ്യമന്ത്രി സോറാം താംഗയും നാഗാലാന്‍റ് മുഖ്യമന്ത്രി നെയ്ഫു റിയോയും വിമർശനവും ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രിയുമായി തുറന്നുസംസാരിക്കാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അടച്ചിട്ട മുറിയില്‍ നടക്കാറുള്ള അത്തരം യോഗങ്ങളിപ്പോള്‍ വെര്‍ച്വലായി നടക്കുമ്പോള്‍ അതേ മാന്യതയും രഹസ്യാത്മകതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാന്‍ ഭരണഘടനാപരമായിയുള്ള ബാദ്ധ്യത എല്ലാവരും മറക്കുന്നു. അതിനേക്കാളുപരി തരംതാണ രാഷ്‌ട്രീയ മുതലെടുപ്പിനായി സ്വന്തം സംസ്ഥാനത്തും രാജ്യത്തും യോഗ നടപടികളിലെ വാക്കുകളും ദൃശ്യങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതും എതിര്‍ക്കു മെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
Comments