ന്യൂഡൽഹി: കൊറോണയുടെ രണ്ടാം തംരംഗം ശക്തമാകുന്നതിനിടയിൽ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി. കൊറോണയുടെ ഒന്നാം തരംഗത്തിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാൻ കോടതി നിർദ്ദേശിച്ചു. ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്. നേരത്തെ പരോൾ ലഭിച്ചവർക്ക് 90 ദിവസം കൂടി പരോൾ അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ചീഫ്ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവിറക്കിയത്. കൊറോണയുടെ ഒന്നാം തംരംഗ സമയത്ത് പരോൾ അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത അധികാര സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഈ സമതി കഴിഞ്ഞ വർഷം ജയിലിൽ നിന്നും പുറത്തുപോകാൻ അനുമതി നൽകിയവർക്ക് വീണ്ടും പുറത്തിറങ്ങാനുള്ള നടപടി സ്വീകരിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
കഴിഞ്ഞ തവണ ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്തവരുടെ അപേക്ഷ വീണ്ടും ഉന്നതാധികാര സമിതി പരിശോധിക്കും. ജയിലിൽ നിന്നും പുറത്തിറങ്ങുന്നതിനുള്ള വ്യവസ്ഥ സമിതിയ്ക്ക് തീരുമാനിക്കാം. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നവർക്ക് ലോക്ഡൗൺ, കർഫ്യൂ എന്നിവയുടെ പശ്ചാത്തലത്തിൽ യാത്ര സൗകര്യം ഒരുക്കാൻ ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചു.
ജാമ്യത്തിലോ പരോളിലോ ഇറങ്ങാൻ കഴിയാത്തവർക്ക് മെച്ചപ്പെട്ട വൈദ്യ സഹായവും ചികിത്സയും ഉറപ്പാക്കണം. തടവുകാരെയും ജയിൽ ജീവനക്കാരേയും കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ജയിലുകളിൽ നാല് ലക്ഷത്തിൽ അധികം തടവുകാരാണുളളത്.
Comments