ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ദ ഹൺഡ്രഡ്സ് എന്ന 100 പന്തെറിയുന്ന ലീഗ് മത്സരങ്ങളില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ശ്രദ്ധനേടുന്നു. ഇംഗ്ലണ്ടിലെ വനിതാ ടി20 ലീഗില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുമാണ് പ്രധാന ആകര്‍ഷണമായി വാര്‍ത്തകളില്‍ നിറയുന്നത്. ഇവരെക്കൂടാതെ ബാറ്റിംഗിലെ കരുത്തായ ഷെഫാലി വെര്‍മ, ജെമിയാ റോഡ്രിഗ്സ്, ദീപ്തി ശര്‍മ്മ എന്നിവരും ഇംഗ്ലണ്ടിലെ ക്ലബ്ബുകള്‍ക്കായി കരാര്‍ ഒപ്പിട്ടു.
ആകെ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഹൺഡ്രഡ്സ് ഉദ്ഘാടന സീസണില്‍ കളിക്കാനിറങ്ങുന്നത്. എല്ലാ താരങ്ങള്‍ക്കും ബി.സി.സി.ഐ അനുമതി നല്‍കി. ഹര്‍മന്‍പ്രീത് മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിന് വേണ്ടിയും സ്മൃതി മന്ഥാന സതേണ്‍ ബ്രേവിന് വേണ്ടിയുമാണ് കളിക്കുന്നത്. ഷെഫാലിയെ എടുത്തിരിക്കുന്നത് ബര്‍മിംഗ്ഹാം ഫിയോനിക്സാണ്.
ആകെ എട്ടു ടീമുകളാണ് ബ്രിട്ടനിലെ പ്രസിദ്ധ നഗരങ്ങളുടെ പേരിലുള്ള ലീഗ് ക്ലബ്ബുകള്‍ ക്കായി കളിക്കുന്നത്. ഇതുവരെ നടന്നിരുന്ന കിയാ സൂപ്പര്‍ ലീഗെന്ന ഇംഗ്ലണ്ടിലെ ടി20 പരമ്പര നടക്കാത്തതിനാലാണ് ദ ഹൺഡ്രഡ്സ് എന്ന പേരില്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ സംവിധാനം ഒരുക്കിയത്. ഒരു കളിയില്‍ ആകെ നൂറ് പന്തുകളാണ് ഒരു ടീമിന് ഏറിയേണ്ടി വരിക. ഒരു ബൗളര്‍ക്ക് ഒരു തവണ 5 പന്തുകളോ തുടര്‍ച്ചയായി 10 പന്തുകളോ എറിയാം. ആകെ ഒരു ബൗളര്‍ക്ക് പരമാവധി 20 പന്തുകളാണ് ഒരു കളിയില്‍ എറിയാന്‍ അനുവാദ മുള്ളത്. കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്ന ദ ഹൺഡ്രഡ്സ് ആദ്യ ഘട്ട കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.















