മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങളെ കുറിച്ച് ചിന്തിച്ചാൽ ആദ്യം മുന്നില്‍ വരുന്ന മുഖമാണ് കവിയൂര്‍ പൊന്നമ്മയുടേത്. നിരവധി സിനിമകളിലൂടെ ഒട്ടനവധി താരങ്ങളുടെ അമ്മയായി നമുക്ക് മുന്നിലെത്തിയ കവിയൂര്‍ പൊന്നമ്മ മലയാളികള്‍ക്ക് സ്വന്തം അമ്മ തന്നെ. കവിയൂര്‍ പൊന്നമ്മയെ കാണുമ്പോള്‍ ആദ്യം ആകര്‍ഷിക്കുന്നത് മുഖശ്രീയും ഐശ്വര്യവുമുളള ആ മുഖത്തെ വലിയ വട്ട പൊട്ടാണ്. കവിയൂര്‍ പൊന്നമ്മയെ കാണുന്നവരെല്ലാം ഒരിക്കലെങ്കിലും നെറ്റിയിലെ പൊട്ടിനെക്കുറിച്ച് ചിന്തിച്ചിരിക്കും. എന്തിനാണ് ഇത്രവലിയ പൊട്ട് തൊടുന്നത് എന്ന്. എന്നാല്‍ ഇതിനു പിന്നില്‍ പറയാന്‍ ഒരു കഥയുണ്ട്.
അഭിനയത്തേക്കാള്‍ ഉപരി സംഗീതവുമായി ബന്ധമുള്ള വ്യക്തിയാണ് കവിയൂര്‍ പൊന്നമ്മ. കാരണം സംഗീത ആസ്വാദകനും സംഗീത ആരാധകനുമായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അച്ഛന്‍. അതുകൊണ്ടു തന്നെ താരം ചെറുപ്പത്തില്‍ തന്നെ സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. കൂടാതെ അച്ഛനോടൊപ്പം എല്ലാ സംഗീത പരിപാടികൾക്കും പൊന്നമ്മ പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എം എസ് സുബ്ബലക്ഷ്മിയുടെ കച്ചേരി കാണാനായി അച്ഛനോടൊപ്പം കോട്ടയത്ത് പോയി.
എന്നാല്‍ ആ അതുല്യപ്രതിഭയുടെ ശബ്ദമാധുര്യത്തെക്കാള്‍ ആ ഒന്‍പതുവയസുകാരിയെ ആകര്‍ഷിച്ചത് എം എസ് സുബ്ബലക്ഷ്മി എന്ന വ്യക്തിയെയാണ്.അവരെ കണ്ണെടുക്കാതെ നോക്കി നിന്നു. വലുതായാല്‍ തനിക്കും ഇതുപോലെ ആകാന്‍ കഴിയണം എന്ന് മനസ്സില്‍ ആഗ്രഹിച്ചു. അങ്ങനെ ഓരോന്നും നിരീക്ഷിച്ച് അവസാനം ചെന്നെത്തിയത് എം എസ് സുബ്ബലക്ഷ്മിയുടെ വലിയ പൊട്ടിലാണ്. കവിയൂര്‍ പൊന്നമ്മയെ അത് വല്ലാതെ ആകര്‍ഷിച്ചു. പിന്നീടങ്ങോട്ട് വലിയ പൊട്ട് തൊടാന്‍ തുടങ്ങി. അന്നു മുതല്‍ കവിയൂര്‍ പൊന്നമ്മയുടെ അടയാളമായി ആ പൊട്ട്.
Comments