ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജി കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂൺ രണ്ടിലേക്കാണ് ബിനീഷിന്റെ ജാമ്യ ഹർജി മാറ്റിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിങ്ങ് വഴി കർണാടക ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ ഹർജി പരിഗണിക്കേണ്ട അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റിയത്.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നൽകിയതായും ബിനീഷിന്റെ അക്കൗണ്ടുകളിലെത്തിയ വൻ തുക ഇത്തരത്തിൽ ബിസിനസിൽനിന്ന് ലഭിച്ചതായുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ വാദം. എന്നാൽ, തന്റെ അക്കൗണ്ടിലെത്തിയ പണം പച്ചക്കറി – മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ചതാണെന്നാണ് ബിനീഷ് കോടതിയിൽ വ്യക്തമാക്കിയത്. ഇതിൽ രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ബിനീഷ് കോടതിയെ സമീപിച്ചത്. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ് കോടിയേരി. ഇതിനിടെ പലതവണ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.
Comments