റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഇക്വഡോറിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. ജയത്തോടെ ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ ബ്രസീൽ ഒന്നാം സ്ഥാനം നിലനിർത്തി. ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി 15 പോയന്റാണ് ബ്രസീലിനുള്ളത്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി 11 പോയന്റുള്ള അർജന്റീനയാണ് രണ്ടാം സ്ഥാനത്ത്.
അറുപത്തി അഞ്ചാമത്തെ മിനിറ്റിൽ റിച്ചാർലിസനും ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ നെയ്മറുമാണ് ബ്രസീലിനായി ഗോൾ നേടിയത്. ഗബ്രിയേൽ ജിസ്യൂസിനെ പെനൽറ്റി ബോക്സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ഗോളാക്കി മാറ്റിയത്. ആദ്യ ശ്രമം പാഴാക്കിയ നെയ്മർ രണ്ടാം ശ്രമത്തിലാണ് ഗോൾ നേടിയത്. കിക്ക് എടുക്കുന്നതിന് മുമ്പ് ഇക്വഡോർ താരങ്ങൾ മുന്നോട്ട് നീങ്ങിയതിനാൽ റഫറി വീണ്ടും കിക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അഞ്ച് വർഷത്തെ ഇടവേളക്കുശേഷം ബ്രസീൽ കുപ്പായമണിഞ്ഞ ഫ്ലമെിംഗോ താരം ഗബ്രിയേൽ ബാർബോസ ഇടവേളക്ക് തൊട്ടുമുമ്പ് ബ്രസീലിനായി സ്കോർ ചെയ്തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതിനാൽ ഗോളനുവദിച്ചില്ല.















