ദോഹ: 2022 ലെ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഇന്ത്യ. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്‌ക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടിയത്. ദോഹയിൽ നടന്ന ഗ്രൂപ്പ് ഇ മാച്ചിലായിരുന്നു ഇന്ത്യയുടെ വിജയം.
79 ാം മിനിറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലുമായിരുന്നു ഛേത്രിയുടെ ഗോളുകൾ. ഇതോടെ ദേശീയ ടീമിന് വേണ്ടി ഛേത്രി നേടുന്ന ഗോളുകളുടെ എണ്ണം 74 ആയി.
മത്സരത്തിലുടനീളം ഇന്ത്യയായിരുന്നു ആധിപത്യം പുലർത്തിയത്. ആദ്യപകുതിയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളുകളാക്കി മാറ്റാൻ കഴിഞ്ഞില്ല.
പതിനൊന്ന് കളികളിലായി വിജയം മാറി നിന്ന ഇന്ത്യയ്‌ക്ക് ഈ ജയം ആശ്വാസമായി. നേരത്തെ ഖത്തറിനെതിരേ നടന്ന മത്സരത്തിലും ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. ഈ ജയത്തോടെ 2023 ലെ ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യതാ പ്രതീക്ഷയും ഇന്ത്യ സജീവമാക്കി.















