ന്യൂഡൽഹി: കൊറോണയുടെ ആരംഭകാലം മുതൽ ലോകമെമ്പാടും നടത്തിയ പഠനത്തിനിടെ വ്യത്യസ്ഥമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു ജലദോഷ പനിയിലൂടെ തുടങ്ങിയ ലക്ഷണങ്ങൾ ഗന്ധവും രുചിയും നഷ്ടപ്പെടുന്നത് വരെ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ നഖത്തിലെ നിറ വ്യത്യാസവും കൊറോണയുടെ ലക്ഷണമാണെന്ന പഠനമാണ് പുറത്തുവരുന്നത്. ബ്രട്ടനിലെ ഈസ്റ്റ് ആഗ്ലിയ സർവ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
വിരലിന്റെ അടിയിൽ വളയം പോലെ ചുവന്ന തടിപ്പ് ദൃശ്യമാകുകയാണെങ്കിൽ അത് കൊറോണ രോഗബാധയാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. പനിയും ചുമയും ക്ഷീണവും തലവേദനയും മണവും രുചിയും നഷ്ടമാകുന്നതൊക്കെയാണ് പൊതുവെയുള്ള ലക്ഷണങ്ങൾ. ഇതിന് പുറമെയാണ് വിരലിലുണ്ടാകുന്ന നിറവ്യത്യാസവും കൊറോണയുടെ ലക്ഷണമാകാമെന്ന കണ്ടെത്തൽ.
രോഗം സ്ഥിരീകരിച്ചതിന് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് നഖത്തിലെ നിറവ്യത്യാസം കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്. വളരെ അപൂർവ്വമായാണ് ഈ ലക്ഷണം കണ്ടുവരുന്നത്. എന്നാൽ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ കൊറോണ ബാധിച്ചതായി ഉറപ്പിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതുസംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ അറിയിച്ചു.
നഖത്തിനുണ്ടാകുന്ന ഈ വ്യത്യാസത്തിന്റെ കാരണം വ്യക്തമല്ല. രക്തക്കുഴലിലുണ്ടാകുന്ന തകരാറാകും ഈ അവസ്ഥയ്‌ക്ക് കാരണമെന്നാണ് നിഗമനം. ശരീരത്തിലെ രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടതാകാമെന്നും റിപ്പോർട്ടുകളുണ്ട്. വൈറസിനെ പ്രതിരോധിക്കുന്നതിനിടെ സംഭവിക്കുന്ന രക്തം കട്ടപിടിക്കുന്നതാണ് ഇതിന് കാരണമെന്നും ഒരു വിഭാഗം ഗവേഷകർ പറയുന്നു.
Comments