സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി നാം കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രത്തേക്കാള്‍ ശബ്ദമാണ് നാം കൂടുതല്‍ കേട്ടിട്ടുളളത്. മറ്റാരുമല്ല
സ്വരമാധുര്യത്താൽ തെന്നിന്ത്യന്‍ സംഗീത പ്രേമികളുടെ ഇഷ്ടം കവര്‍ന്ന സുജാത മോഹനാണ് തന്റെ കുട്ടിക്കാലത്തുനിന്നുള്ള ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ച സുജാത പാടി തുടങ്ങുന്നത് തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ്.
ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സില്‍ കലാഭവനില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം പാടിയത്. പിന്നീട് പത്താം വയസ്സില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒന്‍പത് വയസ്സു മുതല്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടി തുടങ്ങി.
1975 ല്‍ പുറത്തിറങ്ങിയ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. ഒ.എന്‍.വി. കുറുപ്പ് എഴുതി എം.കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണമിട്ട ‘കണ്ണെഴുതി പൊട്ടു തൊട്ട്’ എന്ന ഗാനമാണ് സുജാത ആദ്യമായി പാടിയ സിനിമാഗാനം. കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്‌ക്കുള്ള പുരസ്‌കാരം നിരവധി തവണ ഈ ഗായികയെ തേടി എത്തിയിട്ടുണ്ട്. അമ്മയുടെ വഴിയെ മകള്‍ ശ്വേത മോഹനും സംഗീത ലോകത്ത് സജീവമാണ്.
Comments