ന്യൂഡൽഹി : സഹതടവുകാർ മർദ്ദിച്ചവശനാക്കിയെന്ന പരാതിയുമായി ഐ എസ് ഭീകരൻ കോടതിയെ സമീപിച്ചു . രാജ്യത്തുടനീളം ചാവേർ ആക്രമണങ്ങളും സ്ഫോടനങ്ങളും ആസൂത്രണം ചെയ്ത കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ഐഎസ് ഭീകരൻ റാഷിദ് സഫറാണ് സഹതടവുകാർക്കെതിരെ പരാതിയുമായി ഡൽഹി കോടതിയെ സമീപിച്ചത് .
തീഹാർ ജയിലിലെ തടവുകാർ തന്നെ ക്രൂരമായി മർദ്ദിക്കുകയും ‘ജയ് ശ്രീ റാം’ ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്തു എന്നാണ് റാഷിദ് സഫറിന്റെ പരാതി . തീഹാർ ജയിലിൽ നിന്ന് പ്രതി പിതാവിനോട് ഫോൺ വഴി ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു . തുടർന്ന് അഭിഭാഷകൻ എം എസ് ഖാൻ മുഖേന വിഷയം കോടതിയ്ക്ക് മുന്നിലെത്തിക്കുകയായിരുന്നു . ഹർജിയിൽ ജയിൽ സൂപ്രണ്ടിന് വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട് .
2019 ലെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലും ഉത്തർപ്രദേശ് പോലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡും , എൻ ഐ എ യും സംയുക്തമായി രാജ്യത്തുട നീളം തെരച്ചിൽ നടത്തിയിരുന്നു . തുടർന്ന് 2018 ഡിസംബറിലാണ് റാഷിദ് അടക്കം ഒമ്പത് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തത് .
പൊട്ടാസ്യം നൈട്രേറ്റ്, അമോണിയം നൈട്രേറ്റ്, സൾഫർ എന്നീ 25 കിലോ സ്ഫോടകവസ്തുക്കൾ, ഇലക്ട്രിക് വയറുകൾ, 91 മൊബൈൽ ഫോണുകൾ, 134 സിം കാർഡുകൾ, 3 ലാപ്ടോപ്പുകൾ, കത്തി, വാൾ, ഐഎസുമായി ബന്ധപ്പെട്ട ലഘുലേഖകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന സ്ഫോടകവസ്തുക്കൾ , സർക്യൂട്ടുകൾ , റിമോട്ട് കൺട്രോൾ കാറുകൾ, വയർലെസ് ഡോർബെല്ലുകൾ എന്നിവയും സംഘത്തിൽ നിന്ന് എൻ ഐ എ കണ്ടെടുത്തിരുന്നു.
Comments