ന്യൂഡൽഹി : ടിക്രി അതിർത്തിയിലെ പ്രതിഷേധത്തിന്റെ മറവിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിനിയായ 25 കാരിയെ പീഡിപ്പിച്ച കേസിലാണ് മൂന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ അനിൽ മാലിക്, അനൂപ് ചിനൗത്, അങ്കുഷ് സാംഗ്വാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം.
യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്ന് അനിൽ മാലിക് പോലീസിന് മൊഴി നൽകി. വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ അനിൽ മാലിക്കിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പീഡനം നടന്നതായി പരാതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.
അനിൽ മാലിക് ആണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത് എന്ന് ചോദ്യം ചെയ്യലിന് ശേഷം ഉദ്യോഗസ്ഥർ അറിയിച്ചു. കൂട്ടുപ്രതിയായ അനൂപും ഒപ്പമുണ്ടായിരുന്നു. പ്രതിഷേധക്കാർക്കിടയിലെ മറ്റ് നിരവധി സ്ത്രീകളോട് അനിൽ മോശമായി പെരുമാറിയിരുന്ന എന്ന വിവരവും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഏപ്രിൽ 12 നാണ് പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതി കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്. തുടർന്ന് ഏപ്രിൽ 30 ന് കൊറോണ ബാധിച്ച് മരിച്ചു. യുവതിയുടെ മരണത്തിന് ശേഷമാണ് ഇവർ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന വിവരങ്ങൾ പുറത്തുവരുന്നത്. യുവതിയുടെ അച്ഛനാണ് പോലീസിൽ പരാതി നൽകിയത്.
Comments