കാൽപ്പന്ത് കളിയുടെ യൂറോപ്പ്യൻ ചാരുത ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ പ്രേമികൾ തയ്യാറെടുക്കുകയാണ്. ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, ബെൽജിയം, നിലവിലെ യൂറോ ജേതാക്കളായ പോർച്ചുഗൽ, താരനിബിഡമായ ഇംഗ്ലണ്ട് എന്നീ ടീമുകളുടെ പേരുകളാണ് സ്വാഭാവികമായും ആദ്യം ഉയർന്നുവരുന്നത്. എന്നാൽ, യൂറോകപ്പ് മോഹവുമായി ഇത്തവണ മാറ്റുരയ്‌ക്കാൻ എത്തുന്ന ടീമുകളിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച നിര ഏതാണെന്ന് ചോദിച്ചാൽ ഇറ്റലി എന്ന് നിസ്സംശയം പറയേണ്ടി വരും.
ലോകം കാത്തിരിക്കുന്ന യൂറോപ്പ്യൻ ഫുട്ബോൾ മാമാങ്കത്തിന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ തിരി തെളിയുമ്പോൾ, കന്നി പോരാട്ടം കരുത്തരായ ഇറ്റലിയും തുർക്കിയും തമ്മിലാണ്. പ്രതിരോധ ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന രണ്ട് ടീമുകൾ നേർക്കുനേർ വരുമ്പോൾ മത്സരം കനക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
കഴിഞ്ഞ ലോകകപ്പിന് യോഗ്യത പോലും നേടാനാകാതെ തലകുനിച്ച് മടങ്ങിയ അസൂറികൾ അല്ല ഇന്നത്തെ പുതുനിര. കേവലം മൂന്നു വർഷം കൊണ്ട് ഇറ്റാലിയൻ ഫുട്ബോൾ ടീം അടിമുടി മാറി. ക്ലബ് ഫുട്ബാളിലെ എണ്ണം പറഞ്ഞ പ്രതിഭകളുമായാണ് ഇത്തവണ നീലക്കുപ്പായക്കാർ യൂറോ കപ്പിന് ഇറങ്ങുന്നത്.ചെൽസി, പിഎസ്ജി, ഇന്റർമിലാൻ, യുവന്റസ്, എ സി മിലാൻ, നാപോളി തുടങ്ങിയ ടീമുകളുടെ കുന്തമുനകളെയാണ് ഇറ്റലിക്കായി പന്ത് തട്ടാൻ സൂപ്പർ കോച്ച് റോബർട്ടോ മാഞ്ചിനി തെരഞ്ഞെടുത്തിരിക്കുന്നത്.
പുതുനിരയുടെ പിൻബലത്തിൽ വർധിത വീര്യവുമായി എത്തുന്ന അസൂറികൾക്കെതിരെ അവരുടെ നാട്ടിൽ ഒരു സമനിലയെങ്കിലും പിടിക്കാനായാൽ തുർക്കി ഹാപ്പിയാകും.















