പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം സിംഗിൾസ് ഫൈനൽ ഇന്ന്. ലോക 32-ാം റാങ്ക് താരം അനസ്താസിയ പാവ്‌ലോചെങ്കോവയും ബർബോറ ക്രിച്ചികോവയുമാണ് ഏറ്റുമുട്ടുന്നത്. സെമിയിൽ മരിയാ സക്കാരിയെയാണ് ക്രിച്ചികോവ 7-5,4-6,9-7ന് തോൽപ്പിച്ചത്. പാവ്‌ലോ ചെങ്കോവ തമാറാ സിദാൻസെക്കിനെ 7-5, 6-3ന് നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഫൈനലിലെത്തിയത്.
52-മത്സരങ്ങൾക്ക് ശേഷമാണ് പാവ്‌ലോചെങ്കോവ ഫൈനലിലെത്തുന്നത്. ഡബിൾസ് മത്സരങ്ങളിൽ ഏറെ തിളങ്ങാറുള്ള ക്രിച്ചികോവ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്നത്. ഇതുവരെ ക്രിച്ചികോവ പ്രീക്വാർട്ടറിനപ്പുറം കടന്നിട്ടില്ല.
ഫ്രഞ്ച് ഓപ്പൺ നേടിയാൽ പാവ്‌ലോചെങ്കോവ കിരീടം നേടുന്ന നാലാമത്തെ റഷ്യൻ താരമാകും. അനസ്താസിയ മിസ്‌ക്കിന, സ്വത്‌ലാനാ കുസ്‌നെറ്റ്‌സോവ, മരിയ ഷറപ്പോവ എന്നിവരാണ് മുമ്പ് കിരീടം നേടിയവർ. ഷറപ്പോവ 2012ലും 14ലും റോളണ്ട് ഗാരോസിൽ കപ്പുയർത്തിയ സൂപ്പർതാരമാണ്.
ഇത്തവണ വനിതാ സിംഗിൾസിൽ സൂപ്പർതാരങ്ങളില്ലാത്ത ഫൈനലാണ് നടക്കുന്നത്. ജപ്പാന്റെ നവോമി ഒസാക്ക രണ്ടാം റൗണ്ടിൽ പ്രതിഷേധിച്ച് പിന്മാറിയപ്പോൾ സെറീന വില്യംസ് നാലാം റൗണ്ടിൽ പുറത്തായി. ലോക ഒന്നാം നമ്പർ ആഷ്‌ലീ ബാർട്ടി രണ്ടാം റൗണ്ടിൽ അട്ടിമറിക്കപ്പെട്ടു. 2018ലെ ചാമ്പ്യൻ സിമോണാ ഹാലോപ് ഇത്തവണ കളിമൺ കോർട്ടിലേക്ക് മത്സരിക്കാൻ എത്തിയില്ല.
Comments