ഹൈദരാബാദ് : ആന്ധ്രാപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. സിപിഐ (മാവോയിസ്റ്റ് ) സംഘടനയിൽപ്പെട്ട ആറ് ഭീകരരെയാണ് വധിച്ചത്. വിശാഖപട്ടണം ജില്ലയിലായിരുന്നു സംഭവം.
മാമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ടീഹലമെട്ട വനമേഖലയിൽ രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാ സേനയും തിരിച്ചടിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
കൊല്ലപ്പെട്ടവരുടെ സംഘത്തിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷാ സേന പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. ഏറ്റുമുട്ടൽ മേഖലയിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
എകെ 47 തോക്കുകൾ, 303 റൈഫിൾസ് സ്ഫോടക വസ്തുക്കൾ എന്നിവയെല്ലാമാണ് മേഖലയിൽ നിന്നും കണ്ടെടുത്തത്. അതേസമയം തെലങ്കാനയിൽ ഇന്നലെ 19 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയിരുന്നു.
Comments