ന്യൂഡല്‍ഹി : ഡല്‍ഹി കലാപക്കേസില്‍ വിദ്യാർത്ഥി പ്രവര്‍ത്തകർക്കു ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത് .
നതാഷ നർവാൾ, ദേവംഗാന കലിത, ആസിഫ് ഇക്ബാൽ തൻഹ എന്നീ മൂന്ന് വിദ്യാർത്ഥി പ്രവർത്തകർക്ക് ഡല്‍ഹി ഹൈക്കോടതിയാണ് രണ്ടു ദിവസം മുന്‍പ് ജാമ്യം നല്‍കിയത്. ഇവർ ഇന്നലെ വൈകിട്ട് ജയിൽ മോചിതരായിരുന്നു.
അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവേളയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടുന്നതായുള്ള സാക്ഷി മൊഴികളുണ്ടെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു .
അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്നും ഇവരെ ജാമ്യത്തില്‍ വിടുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നും ഡൽഹി പോലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. യുഎപിഎയെ പറ്റി ചർച്ച ചെയ്തതടക്കം 100 പേജുകൾ ഉള്ള ജാമ്യാപേക്ഷയാണ് തങ്ങളെ വിഷമിപ്പിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Comments