കൊറോണ എന്ന മഹാമാരിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ പല മേഖലകളും സ്തംഭിച്ചു. ലോക്ഡൗണിനു ശേഷം ബസുകള്‍ നിരത്തില്‍ ഓടി തുടങ്ങിയെങ്കിലും പലതും ഇന്നും നിരത്തിലിറക്കാന്‍ സാധിക്കാതെ കട്ടപ്പുറത്ത് കിടക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ 22 വര്‍ഷമായി നടത്തി വരുന്ന ബസ് സര്‍വീസ് നശിച്ചു പോകാതിരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു കുടുംബം. പതിനാറില്‍ചിറ-മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍ച്ചയെന്ന ബസിലാണ് കുടുംബത്തിലെ എല്ലാവരും ജോലിക്കിറങ്ങിയത്.
അച്ഛന്‍ ഡ്രൈവറും അമ്മ കണ്ടക്ടറും മകള്‍ ചെക്കറുമായ ആര്‍ച്ച ബസാണ് അതിജീവനത്തിന്റെ വിജയഗാഥയുമായി വേറിട്ട സര്‍വീസ് നടത്തുന്നത്. ആര്‍ച്ചയെ ആദ്യഘട്ട ലോക്ഡൗണില്‍ കണ്ടക്ടറും ഡ്രൈവറും ഉപേക്ഷിച്ചുപോയി. പിന്നാലെ, ബസുടമയായ ടി.എസ്.സുനില്‍ ഡ്രൈവറായി വേഷമണിയുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍നിന്ന് കയറുന്നവര്‍ക്ക് ടിക്കറ്റ് നല്‍കി കഴിഞ്ഞാല്‍ ഇടയ്‌ക്ക് കയറുന്നവര്‍ ഡ്രൈവര്‍ സീറ്റിന് സമീപമെത്തി പണം നല്‍കുകയായിരുന്നു. എന്നാല്‍, രണ്ടാം ലോക്ഡൗണ്‍ കഴിഞ്ഞതോടെ സുനിലിന് താങ്ങായി ഭാര്യയും മകളും എത്തുകയായിരുന്നു.
കണ്ടക്ടറായും ചെക്കറായും ജോലി ചെയ്യാന്‍ ആദ്യം മടിച്ചെങ്കിലും കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം പുതിയ ജീവിതത്തിലേയ്‌ക്ക് കടക്കുകയായിരുന്നു. ഒറ്റ നമ്പര്‍ ദിവസമാണ് ആര്‍ച്ച സര്‍വീസ് നടത്തുന്നത്. കാര്യമായ വരുമാനമൊന്നും ഇല്ലെങ്കിലും സര്‍വീസ് മുടക്കാതെ ആര്‍ച്ച കൃത്യമായി എത്തുന്നുണ്ട്. രാവിലെ 8.45-ന് ആരംഭിക്കുന്ന സര്‍വീസില്‍ 11.30 വരെ ഭാര്യ രമ്യയാണ് കണ്ടക്ടര്‍. തുടര്‍ന്ന് വൈകീട്ട് ആറുവരെ മകള്‍ ആര്‍ച്ചയും. അതിജീവനത്തിന്റെ പാതയില്‍ ഒറ്റകെട്ടായിമുന്നേറുകയാണ് ഈ കുടുംബം.
Comments