ശ്രീനഗർ : ജമ്മു കശ്മീരിന്റെ തലസ്ഥാനം ആറുമാസത്തിലൊരിക്കൽ മാറ്റുന്ന പതിവ് നിർത്തലാക്കി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കഴിഞ്ഞ 149 വർഷമായി തുടരുന്ന നിയമമാണ് നിർത്തലാക്കിയത്. ജമ്മുവും ശ്രീനഗറുമാണ് ആറുമാസം ഇടവിട്ട് ജമ്മു കശ്മീരിന്റെ തലസ്ഥാനമായിരുന്നത്.
സർക്കാർ ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം അടക്കം റദ്ദാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരോട് എത്രയും പെട്ടെന്ന് തന്നെ താമസ സ്ഥലങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് തലസ്ഥാനങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ജോലി സ്ഥലവും അതിനൊപ്പം താമസവും മാറേണ്ടി വരുന്നത് ഒഴിവാകും. ഭരണം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് എത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന് വർഷം ഇരുനൂറു കോടി രൂപ ചെലവ് വരുന്ന സംവിധാനം നിർത്തലാക്കിയത്.
ജമ്മുവിലേയും ശ്രീനഗറിലേയും സർക്കാർ ഓഫീസുകൾ ഇനി മുതൽ തടസ്സമില്ലാതെ പ്രവർത്തിക്കും. നേരത്തെ രാജ്‌ഭവൻ , സിവിൽ സെക്രട്ടറിയേറ്റ്, പ്രധാന വകുപ്പുകളുടെ കേന്ദ്ര ഓഫീസുകൾ എന്നിവ ജമ്മു, ശ്രീനഗർ എന്നീ തലസ്ഥാനങ്ങളിലേക്ക് ആറുമാസത്തിനിടയിൽ മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു. മെയ് മുതൽ ഒക്ടോബർ വരെ ശ്രീനഗറിലും ബാക്കി മാസങ്ങളിൽ ജമ്മുവിലുമായിരുന്നു ഈ ഓഫീസുകൾ പ്രവർത്തിക്കേണ്ടി വന്നിരുന്നത്. 1872 ൽ മഹാരാജ രൺബീർ സിംഗിന്റെ ഭരണകാലത്ത് ആരംഭിച്ച ഈ പരിഷ്കാരം ഇതുവരെ തുടർന്നു പോരുകയായിരുന്നു.
Comments