ന്യൂഡൽഹി: മനുഷ്യക്കടത്തിനെതിരെ കർശന നിയമവുമായി കേന്ദ്രസർക്കാർ. പത്ത് വർഷം വരെ കഠിന തടവ് ശിക്ഷയും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ നീക്കം. ബിൽ പാർലമെന്റിൽ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും. വനിതാ ശിശുക്ഷേമ മന്ത്രാലയം ആണ് ബിൽ തയ്യാറാക്കിയത്.
മനുഷ്യക്കടത്ത് സംഘങ്ങളുടെ ഭാഗമായവർക്ക് ചുരുങ്ങിയത് ഏഴ് വർഷത്തെ ജയിൽശിക്ഷ നൽകുന്നതാണ് പുതിയ നിയമം. മനുഷ്യക്കടത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മനുഷ്യക്കടത്ത് നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ബില്ലിൽ പറയുന്നു. ഇതുസംബന്ധിച്ച കരട് ബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി.
പൊതുജനങ്ങളോട് അഭിപ്രായവും കേന്ദ്രം തേടിയിട്ടുണ്ട്. ജൂലൈ 14നകം അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശം. മനുഷ്യക്കടത്ത് തടയുന്നതിനും നേരിടുന്നതിനും ദേശീയ അന്വേഷണ ഏജൻസിയായി എൻഐഎ പ്രവർത്തിക്കുമെന്നും നിയമത്തിൽ പറയുന്നു.
സംസ്ഥാന, ജില്ലാ തലത്തിൽ മനുഷ്യക്കടത്ത് വിരുദ്ധ സമിതികൾ രൂപീകരിക്കും. മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും പരസ്യം ചെയ്യുകയോ അച്ചടിക്കുകയോ സംപ്രക്ഷേണം ചെയ്യുകയോ ചെയ്യുന്നയാളും ശിക്ഷ നേരിടേണ്ടി വരുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.
Comments