ന്യൂഡൽഹി: നിയമസഭ കയ്യാങ്കളി അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. എന്ത് സന്ദേശമാണ് അക്രമത്തിലൂടെ നേതാക്കൾ സമൂഹത്തിന് നൽകിയതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്കെതിരായ കേസാണിത്.
കേസ് തീർപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിമർശനം. ഹർജി പരിഗണിക്കുന്നത് ഈ മാസം പതിനഞ്ചിലേക്ക് മാറ്റി. കേസ് തീർപ്പാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. മാണി അഴിമതി കാണിച്ചതുകൊണ്ടാണ് നിയമസഭയിൽ പ്രതിഷേധിച്ചതെന്ന് സുപ്രീം കോടതിയിൽ സർക്കാർ അറിയിച്ചു.
സ്പീക്കറുടെ അനുമതി ഇല്ലാതെയാണ് നിയമസഭ സെക്രട്ടറി കേസ് നൽകിയത്. അതുകൊണ്ട് തന്നെ ഇത് നിലനിൽക്കില്ല. ക്രിമിനൽ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം കേസ് പിൻവലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് പബ്ലിക് പ്രോസിക്യൂട്ടർ ആണ്. കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Comments