ന്യൂഡൽഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ പിന്തുണച്ച് ഡൽഹി ഹെെക്കോടതി. വിവിധ സമൂഹം, ഗോത്രം, ജാതി, മതം എന്നിവയിൽപ്പെട്ട ആളുകളെ ഏകീകരിക്കാൻ ഏകീകൃത സിവിൽ കോഡ് വഴി സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹവുമായി ബന്ധപ്പെട്ട വിവിധ വ്യക്തിഗത നിയമങ്ങളിലെ പൊരുത്തക്കേടുകൾ കാരണം പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ അഭിപ്രായം.
ജസ്റ്റിസ് പ്രതിഭ എം സിംഗ് ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. ഭരണഘടനയിലെ അനുച്ഛേദം 44 ഉദ്ധരിച്ചുകൊണ്ടായിരുന്നു പരാമർശം. എല്ലാവർക്കും പൊതുവായ ഒരു നിയമം രാജ്യത്ത് ആവശ്യമാണെന്ന് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഇത് വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം മുതലായവയ്ക്ക് ഏകീകൃത നിയമം ആവശ്യമാണ്. ഇത് ആളുകൾക്കിടയിലുള്ള സംഘർഷം ഇല്ലാതാക്കുമെന്നും പ്രതിഭ സിംഗ് കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ 1985 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്ന് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാൻ സർക്കാരുകൾ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നത് അവ്യക്തമാണ്. ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഹെെക്കോടതി പറഞ്ഞു.
Comments