കോടിക്കണക്കിന് വിലമതിക്കുന്ന ഒന്നാണ് ആംബര്‍ഗ്രിസ് അഥവ തിമിംഗല ഛര്‍ദ്ദി. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി ആളുകളെ ഇതുമായി പിടികൂടിയിട്ടുണ്ട്. പലതും വാര്‍ത്തയായിട്ടുമുണ്ട്. എന്നാല്‍ കേരളം ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ ആരംഭിച്ചത് തൃശൂരില്‍ നിന്ന് 30 കോടി വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടിയെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് . ഒരു കിലോയ്‌ക്ക് രണ്ട് കോടിയോളം വില, വിപണിയില്‍ സ്വര്‍ണത്തിന് തുല്യം എന്നൊക്കെ കേട്ടതോടെ മലയാളികളില്‍ ഇതിനെ കുറിച്ചറിയാനുളള ആകാംഷയും കൂടി.
സ്പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദിയാണ് ആംബര്‍ഗ്രിസ് എന്നറിയപ്പെടുന്നത്. തിമിംഗങ്ങളുടെ സ്രവമാണിത്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ തവിട്ടു നിറത്തിൽ മെഴുകിന് സമാനമായി കാണുന്ന വസ്തുവാണ് ആംബര്‍ഗ്രിസ്. ഇത് തിമിംഗലങ്ങള്‍ ഇടയ്‌ക്ക് ഛര്‍ദ്ദിച്ച് കളയും.
തിമിംഗലം ഛര്‍ദ്ദിക്കുമ്പോള്‍ ആദ്യം ദ്രവമായിട്ടാകും ഇത് പുറത്തുവരുക. രൂക്ഷമായ ഗന്ധവും ഉണ്ടാകും. പിന്നീടാണ് ഇത് ഖരരൂപത്തിലാകുന്നത്. ഇത്തരത്തിൽ ഖര രൂപത്തിലുള്ള തിമിംഗല ഛർദ്ദിയ്‌ക്ക് നേരിയ സുഗന്ധമാകും ഉണ്ടായിരിക്കുക.
സുഗന്ധദ്രവ്യങ്ങളുടെ നിര്‍മ്മാണത്തിനാണ് തിമിംഗല ഛർദ്ദി കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഇതിലെ ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് സുഗന്ധ ദ്രവ്യങ്ങൾ തയ്യാറാക്കുന്നത്. ഇക്കാരണത്താലാണ് തിമിംഗല ഛർദ്ദിയ്‌ക്ക് കോടികൾ വിലവരുന്നത്.
രാജ്യത്ത് സംരക്ഷിത വിഭാഗത്തിലാണ് സ്പേം തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ തിമിംഗല ഛര്‍ദ്ദിയുടെ വില്‍പന വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടയിടമാണ് ഒമാന്‍ തീരം.
Comments