ഭോപ്പാൽ : അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ അങ്കണവാടിയും, ഗോശാലയും നിർമ്മിക്കാൻ മദ്ധ്യപ്രദേശ് സർക്കാർ. സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന നിർബന്ധിത മതപരിവർത്തനം തടയുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടി.
മിഷണറിമാർ കയ്യേറിയ 43 ഏക്കർ ഭൂമിയാണ് സർക്കാർ അടുത്തിടെ തിരിച്ച് പിടിച്ചത്. ഇവിടെ നിർമ്മിക്കുന്ന ഗോശാലകളുടെയും, അങ്കണവാടികളുടെയും നടത്തിപ്പ് ചുമതല സന്നദ്ധ സംഘടനകൾക്കാകും. ചികിത്സയുടെ പേരിൽ ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അസുഖം വന്നാൽ ആളുകൾ ക്രിസ്ത്യൻ മിഷണറിമാരെ സമീപിക്കുന്ന സാഹചര്യം നിലവിൽ സംസ്ഥാനത്തുണ്ടെന്ന് മന്ത്രി ഉഷ താക്കൂർ പറഞ്ഞു. ഇത്തരത്തിലെത്തുന്നവരെ മിഷണറിമാർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി വരുന്നുണ്ട്. കൂടുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിലൂടെ മാത്രമേ ഇത് അവസാനിപ്പിക്കാൻ സാദ്ധ്യമാകൂവെന്നും മന്ത്രി പറഞ്ഞു.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം ശക്തമാക്കും. സംസ്ഥാനത്ത് ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ഉഷ താക്കൂർ കൂട്ടിച്ചേർത്തു.
Comments