സിംല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ മേഘവിസ്‌ഫോടനം. ഇത് പ്രദേശത്ത് കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമായി. വലിയ വാഹനങ്ങളടക്കം കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ ഒഴുകിപ്പോയി. ഇവിടുത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ കുറച്ച ദിവസങ്ങളായി കനത്ത മഴയാണ് ലഭിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. മഴയിൽ ചമോലിയിൽ ഋഷികേശ്- ബദരീനാഥ് ദേശീയപാത പൂർണമായും തകർന്നു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഇവിടെ വെള്ളച്ചാട്ടം രൂപപ്പെടുകയും ചെയ്തു. ഇതോടെ പൊതുഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.
ധർമ്മശാലയിൽ നിന്ന് 58 കിലോമീറ്റർ അകലെയുള്ള കാൻഗ്ര പ്രദേശത്തേയും മഴ താറുമാറാക്കി. പ്രദേശത്ത് നിന്നുള്ള നിരവധി വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങളോട് സുരക്ഷിതമായ സ്ഥലത്തേയ്‌ക്ക് മാറണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് ഉണ്ടാകുന്ന അതി ശക്തമായ മഴയാണ് മേഘവിസ്‌ഫോടനം(cloud brust). നിമിഷ നേരം കൊണ്ട് മേഘവിസ്‌ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകും. കാറ്റും, ഇടിയും മിന്നലും കൂടിയാകുന്നതോടെ പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടാകുന്നത്.
Comments