കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർകൂടി കസ്റ്റംസ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജ്ജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയ പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.
പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ. സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം മുഖ്യപ്രതി അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഷാഫിയുടെ ചോദ്യംചെയ്യലിന് ശേഷമായിരിക്കും കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുക. ഷാഫിയെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
Comments