തിരുവനന്തപുരം: കൊറോണ മൂലം ജീവിതം വഴിമുട്ടിയ വ്യാപാരികളോട് മുഖ്യമന്ത്രിയ്ക്ക് ഒരു മയത്തിൽ പെരുമാറിക്കൂടെയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. വ്യാപാരികളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കേൾക്കുകയും പരിഹാരം കാണുകയുമാണ് വേണ്ടതെന്ന് സുധാകരൻ പറഞ്ഞു. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ല. സമരം ചെയ്യുന്ന വ്യാപാരികൾക്ക് കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഈ സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോട് അല്ലാതെ അവരുടെ പ്രശ്നങ്ങൾ മറ്റാരോടാണ് പറയുക. കച്ചവട സ്ഥാപനങ്ങൾ നിലനിൽപ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചാലും ഇല്ലെങ്കിലും തങ്ങൾ കട തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സർക്കാർ പോകേണ്ടത്. അവരുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള ക്രിയാത്മക ചർച്ചയാണ് വേണ്ടതെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കേരളത്തിലെ ലോക്ക്ഡൗൺ രീതി തെറ്റാണെന്നും അത് രോഗവ്യാപനത്തിനാണ് വഴിവെക്കുന്നതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും ഞാൻ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്ന പിടിവാശിയാണ് സർക്കാർ തുടരുന്നത്. ലക്ഷങ്ങൾ മുടക്കിയും, ലോണെടുത്തും കച്ചവടം തുടങ്ങിയവർ, മാസങ്ങളായി കടകളൊന്ന് തുറക്കാൻ പോലും കഴിയാതെ ഗതികെട്ട അവസ്ഥയിലാണ്.
മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പഴകിപ്പുളിച്ച പത്ര സമ്മേളനം കണ്ട് നിർവൃതിയടയുന്ന അവസ്ഥയിലൂടെയല്ല കേരളം കടന്ന് പോകുന്നത്. കച്ചവടക്കാർ അവരുടെ രോഷം പ്രകടിപ്പിക്കുന്നത് ജീവിക്കാൻ വേണ്ടിയാണ്. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവരെ വെല്ലുവിളിക്കരുത്. മുഖ്യമന്ത്രിയുടെ ‘മനസിലാക്കി കളിക്കണ’മെന്ന പരാമർശം തെരുവ് ഭാഷയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Comments