കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയ്‌ക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അമലയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. നാളെ കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദ്ദേശം.
ഇത് രണ്ടാം തവണയാണ് അമലയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ആദ്യ ചോദ്യം ചെയ്യലിൽ അർജ്ജുനെ സംരക്ഷിക്കുന്ന നിലപാടാണ് അമല സ്വീകരിച്ചതെന്ന് കസ്റ്റംസ് പറയുന്നു. പല ചോദ്യങ്ങൾക്കും അമല മറുപടി പറഞ്ഞിട്ടില്ല. രണ്ടാമതും ചോദ്യം ചെയ്യുന്നതിലൂടെ അർജ്ജുൻ ആയങ്കിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജ്ജുനെതിരെ കുരുക്ക് മുറുക്കുകയാണ് കസ്റ്റംസ്. ശബ്ദ സന്ദേശങ്ങളും രണ്ട് ഡയറികളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഡയറി മുദ്രവെച്ച കവറിൽ കീഴ്‌ക്കോടതിയിൽ സമർപ്പിച്ചു. ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയേയും അർജ്ജുനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് വ്യക്തമാക്കി.
Comments