കണ്ണൂർ: സ്വർണ്ണക്കൊള്ള സംഘവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആകാശ് തില്ലങ്കേരിയുടെ വീട്ടിലെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് തില്ലങ്കേരി വഞ്ഞേരിയിലുള്ള വീട്ടിൽ കസ്റ്റംസ് എത്തിയത്.
കൊച്ചിയിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്ന് കണ്ണൂരിൽ നിന്നുള്ള കസ്റ്റംസ് സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ആകാശ് വീട്ടിലുണ്ടായിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു.
ഇതിനാൽ തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് നോട്ടീസ് നൽകിയാണ് കസ്റ്റംസ് സംഘം തിരികെ പോയത്.
ആകാശിനെ പിടികൂടാനായിരുന്നു കസ്റ്റംസ് നീക്കം.എന്നാൽ ഈ വിവരം ആകാശ് മുൻപേ അറിഞ്ഞെന്നാണ് സൂചന. മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചാണ് കസ്റ്റംസ് ടീം തില്ലങ്കേരിയിലെത്തിയത്. പോലീസിൽ നിന്നും വിവരങ്ങൾ ചോർന്നതാണെന്ന സംശയമാണ് ഉയരുന്നത്.
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം. അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. കേസിൽ ഇന്നലെ അറസ്റ്റിലായ അജ്മലിനും ആകാശുമായി അടുത്ത ബന്ധമാണ്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജ്ജുൻ ആയങ്കിയുടെ രണ്ട് സുഹൃത്തുക്കൾക്ക് കൂടി കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. അഴീക്കൽ കപ്പക്കടവ് സ്വദേശികളായ റമീസ്, പ്രണവ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂരിലെ നിരവധി കൊലപാതക കേസിൽ പ്രതിയാണ് ആകാശ് തില്ലങ്കേരി. കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നതിലും ആകാശ് തില്ലങ്കേരിയ്‌ക്ക് വലിയ പങ്കുണ്ടെന്നാണ് സൂചന.
Comments