കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയുടെ ഭാര്യയേയും രണ്ട് സുഹൃത്തുക്കളേയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഭാര്യ അമല അർജ്ജുൻ, സുഹൃത്തുക്കളായ അഴീക്കൽ കപ്പക്കടവ് സ്വദേശികളായ റമീസ്, പ്രണവ് എന്നിവർക്കാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. കൊച്ചിയിലെ ഓഫീസിലെത്താനാണ് നിർദ്ദേശം. അർജ്ജുൻ ആയങ്കിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം.
ഭാര്യ അമലയെ ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ആദ്യ ചോദ്യം ചെയ്യലിൽ അർജ്ജുനെ രക്ഷപെടുത്താൻ ശ്രമിക്കുന്നുവെന്നും മൊഴിയിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിനെത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജ്ജുന്റെ ബന്ധം തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളും രണ്ട് ഡയറികളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഡയറി മുദ്രവെച്ച കവറിൽ കീഴ്‌ക്കോടതിയിൽ സമർപ്പിച്ചു. കൂടാതെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയേയും അർജ്ജുനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.
Comments