ലണ്ടൻ: ടി20 പരമ്പര നേടാനുള്ള ഇന്ത്യൻ വനിതകളുടെ ആഗ്രഹം വിഫലമായി. മൂന്നാം ടി20 പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. ഇന്ത്യ 6 വിക്കറ്റിന് 153 റൺസാണ് നേടിയത്. ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 154 റൺസ് നേടി മത്സരവും പരമ്പരയും സ്വന്തമാക്കി.
ഇംഗ്ലണ്ടിന്റെ ഡാനിയൽ വിയാറ്റ് നേടിയ 89 റൺസാണ് ഇന്ത്യയെ തോൽപ്പിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1ന് ഇംഗ്ലണ്ട് കൈപ്പിടിയിലാക്കി. ഏകദിന പരമ്പര നേരത്തേ ഇംഗ്ലണ്ട് നേടിയിരുന്നു.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച താരമായ ഷെഫാലി വെർമയെ പുറത്താക്കിയാണ് ഇംഗ്ലീഷ് നിര തുടക്കമിട്ടത്. എന്നാൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സ്മൃതി മന്ഥാനയും ചേർന്ന് നേടിയ 68 വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. സ്മൃതി മന്ഥാന 51 പന്തിൽ 70 റൺസും ഹർമൻപ്രീത് 26 പന്തിൽ 36 റൺസും നേടി. 20 റൺസ് എടുത്ത റിച്ചാ ഘോഷും ടീമിന് പിന്തുണ നൽകി.
ഇംഗ്ലണ്ടിനായി സോഫി എക്കൽസ്റ്റൺ മൂന്ന് വിക്കറ്റും കാതറിൻ ബ്രന്റ് 2 വിക്കറ്റും വീഴ്‌ത്തി. ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ ഡാനിയൽ വിയാറ്റ് 89 റൺസുമായി പുറത്താകാതെ നിന്നു. നാറ്റ് സ്‌കിവർ 42 റൺസെടുത്ത് മികച്ച പിന്തുണനൽകി.
Comments