കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്നത് നിഷ്ഠൂരമായ കലാപമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനത്ത ആയിരക്കണക്കിന് ജനങ്ങൾ ആക്രമണങ്ങൾക്ക് ഇരയായെന്നും ഇതിനെതിരെ സംസ്ഥാന സർക്കാർ നടപടി എടുത്തില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂലൈ 13 നാണ് കൊൽക്കത്ത ഹൈക്കോടതിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
ഔദ്യോഗിക റിപ്പോർട്ട് പ്രകാരം മെയ് 2 മുതൽ ജൂൺ 20 വരെ 1934 പരാതികളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ലഭിച്ചിരുന്നത്. 29 കൊലപാതകങ്ങൾ, 12 പീഡനങ്ങൾ, 940 കൊള്ളയടിയ്‌ക്കൽ എന്നിവയും ഇതിൽ ഉൾപ്പെടും. സംഭവത്തിൽ 9304 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 1345 പേരുടെ അറസ്റ്റ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇതിൽ നിരവധി പേർക്ക് ജാമ്യം ലഭിക്കുകയുമുണ്ടായി.
ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യം മനസിലായിട്ടും അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനോ മമത സർക്കാരോ സംസ്ഥാന പോലീസോ തയ്യാറായില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ കലാപങ്ങൾക്കും ഇത് പ്രചോദനമാകും എന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
അമ്പത് പേജുള്ള അന്തിമ റിപ്പോർട്ട് കൊൽക്കത്ത ഹൈക്കോടതിയിലെ അഞ്ചംഗ ബെഞ്ചിന് മുമ്പാകെയാണ് സമർപ്പിച്ചത്. ബംഗാൾ കലാപം സിബിഐ അന്വേഷിക്കണമെന്നും സംസ്ഥാനത്തിന് പുറത്ത് കേസ് പരിഗണിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യാവകാശ കമ്മീഷന്റെ ഈ റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് മമത ബാനർജി ആരോപിച്ചു.
Comments