തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ആരാധനാലയങ്ങൾ ഉൾപ്പെടെ തുറക്കാൻ അനുമതി നൽകി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ.
കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് കടകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്‌ക്ക് ആഴ്ചയിൽ മൂന്ന് ദിവസം തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഈ കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ തുറക്കാം. ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിലെ മുഴുവൻ കടകൾക്കും തുറക്കാൻ അനുമതി നൽകി.
ആരാധനാലയങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. 40 പേർക്കാണ് പ്രവേശനം അനുവദിക്കുക. ആരാധനാലയങ്ങളിൽ എത്തുന്നവർ പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചിരിക്കണം. അല്ലാത്തവർക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല.
എ, ബി കാറ്റഗറിയിൽ ഉൾപ്പെട്ട മേഖലകളിൽ ബ്യൂട്ടി പാർലറുകൾ തുറക്കാൻ അനുമതിയുണ്ട്. ഇതിന് പുറമേ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സിനിമാ ഷൂട്ടിംഗ് നടത്താനും അനുമതിയുണ്ട്. എഞ്ചിനിയറിംഗ് പോളി ടെക്‌നിക് ഹോസ്റ്റലുകളിൽ പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments