മംബൈ: മഹാരാഷ്‌ട്രയിലെ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 19ആയി. ഇന്ന് പുലർച്ചെ പെയ്ത മഴയിലാണ് അപകടം ഉണ്ടായത്. ചെമ്പൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു.
രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ചത്. അതിനിടെ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്. വിക്രോലിയിലെ സൂര്യനഗറിലും അപകടമുണ്ടായിരുന്നു. മൂന്ന് പേരാണ് ഇവിടെ കെട്ടിടം തകർന്ന് വീണ് മരിച്ചത്. ഒൻപത് പേരെ രക്ഷപെടുത്തുകയും ചെയ്തു.
മുംബൈയിലെ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർള എൽബിഎസ് എന്നിവിടങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സെൻട്രൽ റെയിൽവേയിലേയും വെസ്റ്റേർ റെയിൽവേയിലേയും ട്രെയിൻ സർവ്വീസുകൾ നിർത്തിവെച്ചു.
സിഎസ്എംടിയ്‌ക്കും താനെയ്‌ക്കും ഇടയിലെ സർവ്വീസുകളും നിർത്തിവെച്ചതായി സെൻട്രൽ റെയിൽവേ അറിയിച്ചു. അടുത്ത അഞ്ച് ദിവസം മഹാരാഷ്‌ട്രയിൽ കനത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.















