തിരുവനന്തപുരം : നഗരസഭയിൽ നടപ്പിലാക്കാനിരുന്ന പല പദ്ധതികളും വേണ്ടെന്നുവെച്ച് ഭരണപക്ഷം. വിളപ്പിൽശാലയിലെ സമഗ്ര പുരയിട കൃഷി, ഡയറിയൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ്, സ്വയം തൊഴിൽ സഹായം തുടങ്ങി സുപ്രധാന പദ്ധതികളാണ് ഉപേക്ഷിച്ചത്. സ്പിൽ ഓവർ ആയി ഉൾപ്പെടുത്തുന്ന പദ്ധതികൾക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗാമായാണ് നടപടിയെന്നാണ് ഭരണ പക്ഷത്തിന്റെ വിശദീകരണം.
വെട്ടുകാട് വാർഡിലെ തീരദേശ റോഡുകളുടെ പുന:രുദ്ധാരണമാണ് നഗരസഭ ഉപേക്ഷിച്ച പദ്ധതികളിൽ ഒന്ന്. കോൺട്രാക്ടർ വർക്ക് ഏറ്റെടുക്കുന്നില്ലെന്നായിരുന്നു ഇതിനുള്ള ന്യായം. കല്ലടിമുഖത്ത് ലൈഫ് പദ്ധതി പ്രകാരം ഫ്ളാറ്റ് നിർമ്മിക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണീച്ചർ നൽകുന്ന പദ്ധതിയും, സർക്കാർ സ്കൂളുകൾക്കും തീരദേശ മേഖലയിലെ എയ്ഡഡ് സ്കൂളുകൾക്കും സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയും മതിയാക്കി. കൊറോണമൂലം ടെൻഡർ നടപടികൾ നടക്കാത്തതാണ് പദ്ധതികൾ മതിയാക്കാൻ കാരണം. അനന്തപുരി മൊബൈൽ ലാബ് സ്ഥാപിക്കലും വീടുകളിൽ സബ്സിഡിയോടുകൂടി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ പദ്ധതിയും ഉപേക്ഷിച്ചവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇതിനായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.
ഏജൻസിയെ ലഭിക്കാത്ത കാരണം പറഞ്ഞ് മാലിന്യ സംസ്കരണ ഡിജിറ്റലൈസേഷനും ഒഴിവാക്കി. സ്ഥലം ലഭിച്ചില്ലെന്നാണ് കോട്ടൺ സാനിറ്ററി പാഡ് നിർമാണ യൂണിറ്റ് ഒഴിവാക്കാനായി കാരണം പറഞ്ഞത്. പട്ടികജാതി വിഭാഗത്തിലെ പുരുഷന്മാർക്ക് സ്വയം തൊഴിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടാക്സി കാർ, പിക് അപ് വാൻ എന്നിവ നൽകുന്ന പദ്ധതിയും ഒഴിവാക്കിയവയുടെ പട്ടികയിൽപ്പെടുന്നു. സെൻട്രൽ സോണിലെ വിവിധ വാർഡുകളിലെ റോഡുകൾ ബിറ്റുമിൻ കോൺക്രീറ്റ് ഉപയോഗിച്ചുള്ള നവീകരണവും പൊതു ടോയ്ലെറ്റുകളുടെ നിർമ്മാണവും ഉപേക്ഷിച്ചു.
അതേസമയം ചർച്ച നടത്താതെ പദ്ധതികൾ ഉപേക്ഷിക്കുകയും, ഭേദഗതിവരുത്തുകയും ചെയ്തതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. ഭരണപക്ഷത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു പ്രതിപക്ഷം കൗൺസിലിൽ ഉന്നയിച്ചത്. കുന്നുകുഴി വാർഡിലെ ബാർട്ടൺഹില്ലിൽ മേയേഴ് ഭവൻ പണിയുന്നതുമായി ബന്ധപ്പെട്ട ചർച്ച രൂക്ഷമായ വാക്പോരിലേക്ക് നയിച്ചു. ഭീഷണിയും വിരട്ടലും തന്റടുത്ത് വേണ്ടെന്നും പണിയാൻ തീരുമാനിച്ചിടത്തുതന്നെ മേയേഴ്സ് ഭവൻ പണിയുമെന്നുമാണ് മേയർ ആര്യാ രാജേന്ദ്രൻ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്.
Comments