ടോക്കിയോ: ഉദ്ഘാടനത്തിന് മുന്നേ മത്സരങ്ങൾ ആരംഭിച്ച് ഒളിമ്പിക്‌സ് സംഘാടകർ. സോഫ്റ്റ് ബോൾ മത്സര ഇനമാണ് ഇന്നലെ ആരംഭിച്ചത്. ആതിഥേയരായ ജപ്പാൻ ഓസ്‌ട്രേലിയക്കെതിരെ 8-1ന്റെ ജയം നേടിയാണ് മുന്നേറിയിട്ടുള്ളത്. ഇന്ന് ഫുട്‌ബോൾ മത്സരങ്ങളും ആരംഭിക്കും.
ഇന്ന് വനിതാ ഫുട്‌ബോളിനാണ് തുടക്കമാകുന്നത്. ബ്രിട്ടനും ചിലിയുമാണ് ഇന്ന് ഏറ്റുമുട്ടുക. സോഫ്റ്റ് ബോൾ മത്സരത്തിൽ ഇന്ന് മെക്‌സികോ അമേരിക്കയ്‌ക്കെതിരെ ഏറ്റുമുട്ടും. പുരുഷ ഫുട്‌ബോൾ മത്സരങ്ങൾ നാളെ ആരംഭിക്കും. ബ്രസീലും ജർമ്മനിയുമാണ് ആദ്യമത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഹോണ്ടുറാസും റൊമാനിയയും നാളെ മത്സരിക്കും. 1964ന് ശേഷം ആദ്യമായാണ് റൊമാനിയ ഒളിമ്പിക്‌സിൽ ഫുട്‌ബോൾ മത്സരത്തിനിറങ്ങുന്നത്.
ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം 23-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12 മണിക്കാണ് നടക്കുന്നത്. കാണികളില്ലാത്ത വേദിയിൽ ഒളിമ്പിക്‌സ് സംഘാടക സമിതിയും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗയുമടക്കം ചുരുങ്ങിയ പ്രമുഖരാണ് പങ്കെടുക്കുന്നത്.
ടീമുകളുടെ എല്ലാ താരങ്ങളും പങ്കെടുക്കുന്നതിന് പകരം പ്രതിനിധികൾക്കാണ് ഉദ്ഘാടന വേദിയിൽ അനുമതിയുള്ളത്. അതാത് രാജ്യത്തിന്റെ ദേശീയ പതാകയുമായി നിശ്ചയിക്കപ്പെട്ട കായികതാരങ്ങളും പരിശീലകർക്കും പങ്കെടുക്കാം. മത്സരങ്ങളുടെ ക്രമമനുസരിച്ച് ഒളിമ്പിക്‌സ് ഗ്രാമത്തിൽ നിന്നും പ്രത്യേക വാഹനങ്ങളിലാണ് യാത്ര. നിശ്ചയിക്കപ്പെട്ട വേദികളിലേക്ക് രാജ്യങ്ങളുടെ യാത്രസംവിധാനം സമയക്രമം അനുസരിച്ചാണ് ഒരുക്കിയിട്ടുള്ളത്.
Comments