ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് പാർലമെന്റിലേക്കുള്ള മാർച്ചിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അനുമതി നൽകിയതോടെ അതീവ ജാഗ്രതയിൽ തലസ്ഥാനം. പ്രദേശത്ത് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് അറിയിച്ചു. സംഘർഷ സാദ്ധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണിത്.
സമരത്തിൽ പങ്കെടുക്കുന്ന പ്രതിഷേധക്കാർക്ക് നിർദ്ദേശങ്ങൾ നൽകാൻ സിംഘുവിൽ രാത്രി യോഗം വിളിച്ചിട്ടുണ്ട്. നാളെ മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ ജന്തർമന്ദറിൽ പ്രതിഷേധം നടത്താനാണ് സമരക്കാരുടെ തീരുമാനം. ഇവിടെ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും സമരക്കാർ പ്രഖ്യാപിച്ചു.
കൊറോണ പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധക്കാരെ പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ പോലീസ് പൂർത്തിയാക്കി. ഡൽഹി പോലീസിനെ കൂടാതെ അർദ്ധ സൈനികരേയും പ്രദേശത്ത് വിന്യസിച്ചു. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന സംഘർഷം ആവർത്തിക്കാതിരിക്കാനുള്ള എല്ലാ വിധ ക്രമീകരണങ്ങളും തലസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.
ഇരുന്നൂറ് കർഷകരും അഞ്ച് കർഷക സംഘടനാ നേതാക്കളുമാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പോലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. പോലീസിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയായിരിക്കും പ്രതിഷേധക്കാർക്കെതിരെ സ്വീകരിക്കുക.
Comments