കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രൻ ഒത്തുതീർപ്പിനായി ഇടപെട്ട പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി യുവതി. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് ദേശീയ വനിതാ കമ്മിഷന് പരാതി നൽകുന്നതെന്ന് യുവതി അറിയിച്ചു. ശശീന്ദ്രനെതിരെ പരാതി നൽകാൻ തിങ്കളാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കാണാനും യുവതി അനുമതി തേടിയിട്ടുണ്ട്.
അതേസമയം നുണ പരിശോധനയ്‌ക്ക് സന്നദ്ധത അറിയിച്ച് ആരോപണ വിധേയനായ എൻസിപി നേതാവ് പത്മാകരനും എത്തിയിട്ടുണ്ട്. നാർക്കോ അനാലിസിസ് ഉൾപ്പെടെ ഏത് പരിശോധനയ്‌ക്കും തയ്യാറാണെന്ന് പത്മാകരൻ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം കൂടിയായ പത്മാകരൻ മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതി.
ബ്രെയിൻ മാപ്പിംഗോ, നാർക്കോ അനാലിസിസോ, പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത് ശാസ്ത്രീയ നിണ പരിശോധനയക്കും തയ്യാറാണെന്ന് അദ്ദേഹം പറയുന്നു. പരാതിക്കാരിയോട് ഒരിക്കൽ പോലും താൻ സംസാരിച്ചിട്ടില്ല. രാഷ്‌ട്രീയ വിരോധമാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്നാണ് പത്മാകരന്റെ ന്യായീകരണം.
Comments