ന്യൂഡൽഹി : പാക് അധീന കശ്മീരിലെ പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിൽ വിവാദ പരാമർശം നടത്തി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീർ സ്വദേശികളോട് പാകിസ്താന്റെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കും എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഇത് സംബന്ധിച്ച് കശ്മീരിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്നും ഇമ്രാൻ ഖാൻ സൂചിപ്പിച്ചു.
കശ്മീർ സ്വദേശികൾക്ക് പാകിസ്താന്റെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് അറിയാൻ അഭിപ്രായവോട്ടെടുപ്പ് നടത്തും. സ്വതന്ത്ര പ്രദേശമാകാനാണോ കശ്മീർ സ്വദേശികൾക്ക് താത്പര്യം എന്നത് സംബന്ധിച്ചും ചോദിച്ചറിയും എന്നും ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി കശ്മീർ സ്വദേശികൾ പ്രയത്നിക്കുമ്പോൾ പാകിസ്താൻ എന്നും അവരോടൊപ്പം ഉണ്ടാകും എന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകിയാൽ മാത്രമേ ഇന്ത്യയുമായി ചർച്ച നടത്തൂ എന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു. പിഡിപി ഉൾപ്പെടെ നിരവധി പാർട്ടികളിലെ നേതാക്കൾക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന രഹസ്യവിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിക്കുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇമ്രാൻ ഖാൻ ഇത്തരത്തിലുള്ള പരാമർശം നടത്തിയത്.
കശ്മീർ വിഷയം ഉയർത്തിക്കാട്ടുന്നതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാൻ പാക് ഭരണകൂടം ശ്രമിച്ചിരുന്നു. 2019 ഓഗസ്റ്റ് 5 ന് കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ എടുത്തുമാറ്റിയതിന് പിന്നാലെയാണ് കശ്മീർ സ്വദേശികളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്. കശ്മീർ സ്വദേശികൾ തങ്ങളുടെ സഹോദരങ്ങളാണെന്നും അവർക്ക് പ്രത്യേക പദവി തിരികെ നൽകണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നു.
Comments