പത്തനംതിട്ട: ശബരിമല മൂലസ്ഥാനമായ പന്തളത്ത് നിന്നും പമ്പയിലേക്കുണ്ടായിരുന്ന ഏക ബസ് സർവീസ് കെഎസ്ആർടിസി നിർത്തലാക്കി. മറ്റ് ഡിപ്പോകളിൽ നിന്ന് അഞ്ചിലധികം സർവീസുകൾ നിലവിൽ പമ്പയിലേക്ക് ഉണ്ടെന്ന കാരണം പറഞ്ഞാണ് പന്തളം – പമ്പ സർവീസ് നിർത്തിയത്. ശബരിമല വനമേഖലയിലെ വനവാസി തൊഴിലാളികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശ്രയിച്ചിരുന്ന ബസ് കൂടിയായിരുന്നു ഇത്.
ശബരിമലയുടെ മൂലസ്ഥാനമെന്ന പ്രാധാന്യം കണക്കിലെടുത്ത് അനുവദിച്ചിരുന്ന സർവീസ് ആണ് നിർത്തലാക്കിയത്. ഔദ്യോഗിക ഉത്തരവുകൾ ഒന്നുമില്ലാതെയാണ് സർവീസ് നടത്തേണ്ട എന്ന തീരുമാനം കെഎസ്ആർടിസി കൈക്കൊണ്ടത്. ദിവസവും വൈകിട്ട് 6ന് പന്തളത്തുനിന്നും പമ്പയിലെത്തി പുലർച്ചെ 6.20ന് പമ്പയിൽ നിന്നും പത്തനംതിട്ട, തട്ട, അടൂർ വഴി തിരുവനന്തപുരത്തേക്കായിരുന്നു ബസ് സർവീസ്. നിലയ്ക്കൽ, അട്ടത്തോട്, ളാഹ വനപ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി വനവാസി വിഭാഗക്കാരും ദിവസക്കൂലിക്ക് ആയി പത്തനംതിട്ടയിലും വടശ്ശേരിക്കരയിലും വനമേഖലയ്ക്ക് പുറത്ത് വന്ന് ജോലി നോക്കുന്ന തൊഴിലാളികളും ആശ്രയിച്ചിരുന്ന സർവീസ് കൂടിയാണ് നിലച്ചു പോയത്.
മാസപൂജാ സമയത്ത് അനേകം ഭക്തർ ശബരിമല തീർത്ഥാടനത്തിന് ആശ്രയിച്ചിരുന്ന സർവീസായിരുന്നു ഇത്. കഴിഞ്ഞദിവസം കളക്ടറുടെ നേതൃത്വത്തിൽ നിലക്കലിൽ കൂടിയ അവലോകനയോഗത്തിലാണ് സർവീസ് നിർത്തലാക്കുന്ന തീരുമാനമെടുത്തത്. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments