ന്യൂഡൽഹി : അശ്ലീല വീഡിയോ കാണുന്നവരിൽ നിന്ന് പണം പിടുങ്ങുന്ന കൊള്ള സംഘം ഡൽഹിയിൽ പിടിയിൽ. വീഡിയോ കാണുന്നവർക്ക് പോലീസിന്റെ പേരിൽ വ്യാജനോട്ടീസ് അയച്ചാണ് പണം തട്ടിയെടുക്കുന്നത്. കംബോഡിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൊള്ള സംഘമാണ് പിടിയിലായത്.
നിരവധി സാമൂഹ്യമാദ്ധ്യമ ഉപയോക്താക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊള്ള സംഘം വലയിലായത്. സംഘത്തിന്റെ സാങ്കേതിക ബുദ്ധി കേന്ദ്രം കംബോഡിയ ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. തമിഴ്നാട്ടിലായിരുന്നു മറ്റുള്ളവർ പ്രവർത്തിച്ചിരുന്നത്. തമിഴ്നാട്ടിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകൾ വഴി പണം സ്വീകരിച്ച് കംബോഡിയയിലേക്ക് അയച്ചായിരുന്നു തട്ടിപ്പ്.
ബ്രൗസറിൽ സേർച്ച് ചെയ്യുന്നവർക്ക് പോപ്പ് അപ്പായി മുന്നറിയിപ്പ് നൽകുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുക. നിങ്ങൾ നിയമവിരുദ്ധ പ്രവർത്തനമാണ് ചെയ്തത്. പിഴ നൽകിയില്ലെങ്കിൽ കമ്പ്യൂട്ടർ പ്രവർത്തനരഹിതമാകുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നുമുള്ള നോട്ടീസാണ് സ്ക്രീനിൽ വരുന്നത്. തുടർന്ന് യുപിഐ നമ്പരും ക്യൂആർ കോഡും നൽകി പണം അയയ്ക്കാൻ ആവശ്യപ്പെടും. പണം സ്വീകരിച്ച് കമ്പോഡിയയിലേക്ക് അയയ്ക്കുകയുമായിരുന്നു രീതി.
ഡൽഹി സ്പെഷ്യൽ പോലീസ് ടീം തമിഴ്നാട്ടിലെത്തി ഒരാഴ്ച്ച ക്യാമ്പ് ചെയ്താണ് പ്രതികളെ പിടികൂടിയത്. ചെന്നൈ, തിരുച്ചി , കോയമ്പത്തൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിരന്തരം യാത്ര നടത്തിയാണ് പോലീസ് പ്രതികളെ വലയിലാക്കിയത്.
ധിനുശാന്ത് എന്ന ധീനു ഗബ്രിയേൽ ജെയിംസ് , രാംകുമാർ സെൽവം എന്നിവരാണ് അറസ്റ്റിലായത്. കിട്ടുന്ന തുക ക്രിപ്റ്റോ കറൻസിയായാണ് സൂക്ഷിച്ചിരുന്നതെന്ന് ധിനു ശാന്ത് പോലീസിനു മൊഴി നൽകി. ഇരുപതോളം വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സംഘത്തിന്റെ കൂടുതൽ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ ഡൽഹിയിൽ കോടതിയിലെത്തിച്ച് അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി.
Comments