ടോക്കിയോ: ഒളിമ്പിക്‌സ് ബാസ്‌ക്കറ്റ്‌ബോൾ വേദി മത്സരം നിർത്തിവെച്ച് ആദരം. അർജ്ജന്റീനയുടെ ലോകോത്തര ബാസ്‌ക്കറ്റ് ബോൾ താരമായ ലൂയിസ് സ്‌കോളി ക്കാണ് ഒളിമ്പിക്‌സിൽ വിടവാങ്ങൽ ലഭിച്ചത്. എതിർ ടീമായ ഓസ്‌ട്രേലിയയുടെ താരങ്ങളടക്കം സമീപത്തെത്തി കയ്യടിച്ചാണ് താരത്തിനെ അഭിനന്ദിച്ചത്. ഓസ്‌ട്രേലിയ- അർജ്ജന്റീന ക്വാർട്ടർ ഫൈനലിനിടെയാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്.
മത്സരത്തിനിടെ സംഘാടകർ ലൂയിസിന്റെ കരിയറിലെ അവസാന മത്സരമെന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ശ്രദ്ധേയമായ ചടങ്ങ് നടത്തുകയായിരുന്നു. ലൂയിസിനെ പ്രകീർത്തിച്ച് മൈക്കിലൂടെ വാർത്ത പുറത്തുവിട്ട സംഘാടകർ ഒളിമ്പിക്‌സി ന്റേയും ലോകബാസ്‌ക്കറ്റ്‌ബോൾ താരങ്ങളുടേയും പേരിൽ ആശംസകൾ നേർന്നു. അപ്രതീക്ഷിതമായ ചടങ്ങിൽ ലൂയിസ് ജഴ്‌സി മുഖത്തുചേർത്ത് പൊട്ടിക്കരഞ്ഞ തോടെ ടീമംഗങ്ങളും വികാര നിർഭരരായി.
‘ഞാൻ ഏറെ സമാധാനത്തോടെയാണ് കളം വിടുന്നത്. രാജ്യത്തിനായി എല്ലാ സമർപ്പിക്കാനായെന്നാണ് വിശ്വാസം. അവസാന നിമിഷം വരെ ടീമിനൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹം. തനിക്ക് ലഭിച്ച എല്ലാ പ്രശസ്തിയേക്കാളും വലുതാണ് ദേശീയ ടീമിലെ സ്ഥാനം. ഇനി വിശ്രമകാലമാണ്. കായികരംഗത്തിനായി എന്തുചെയ്യാനാകുമെന്ന് ചിന്തിക്കാൻ കുറച്ചു സമയം വേണം.’ മറുപടിയായി ലൂയിസ് സ്‌കോളി പറഞ്ഞു.
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും താൻ ആരാധിക്കുന്ന താരത്തിന് ജീവിത വിജയങ്ങൾ ആശംസിച്ചു. അർജ്ജന്റീനയുടെ സൂപ്പർതാരമായ ലൂയിസ് സ്‌കോളി ലോക ബാസ്‌ക്കറ്റ്‌ബോൾ രംഗത്തെ ഏറെ ശ്രദ്ധനേടിയ താരമാണ്. ടോക്കിയോ ഒളിമ്പിക്‌സോടെ തന്റെ രണ്ടു ദശകം നീണ്ട രാജ്യാന്തര കായികജീവതത്തിൽ നിന്ന് വിടപറയാൻ ലൂയിസ് മുന്നേ തീരുമാനിച്ചിരുന്നു. ക്വാർട്ടറിൽ ഒസീസിനെതിരെ ടീമിന്റെ തോൽവി ഉറപ്പായപ്പോഴാണ് സംഘാടകർ ലൂയിസിന്റെ വിടവാങ്ങലിനെ മറക്കാനാവാത്ത മുഹൂർത്തമാക്കി മാറ്റിയത്.
Comments