ന്യൂഡൽഹി : 41 വർഷങ്ങൾക്ക് ശേഷമാണ് ഒളിമ്പിക്‌സിൽ ഹോക്കിയിൽ ഇന്ത്യൻ ടീം മെഡൽ നേടുന്നത്. ഇന്ത്യയുടെദേശീയ കായിക ഇനം കൂടിയായ ഹോക്കിയ്‌ക്ക് ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടാൻ സാധിച്ചത് ചരിത്ര നേട്ടമായാണ് രാജ്യം കണക്കാക്കുന്നത്. ഇതോടെ അഭിനന്ദങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ഹോക്കി ടീമിനെ പ്രശംസിച്ചുകൊണ്ടുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളെക്കാൾ മഹത്തരമാണ് ഹോക്കിയിലെ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. 1983, 2007, 2011 എന്നീ വർഷങ്ങളിലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് ബിജെപി എംപി കൂടിയായ ഗൗതം ഗംഭീർ ഹോക്കിയിലെ നേട്ടത്തെ പുകഴ്‌ത്തിയത്.
1983 ലാണ് കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പ് സ്വന്തമാക്കുന്നത്. 2007 ൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ 20 ട്വന്റി ലോകകപ്പിലും ചാമ്പ്യൻമാരായി. 2011 ൽ ഏകദിന ലോകകപ്പിൽ ഇന്ത്യ വീണ്ടും കിരീടം സ്വന്തമാക്കി.
എന്നാൽ ട്വീറ്റിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ക്രിക്കറ്റിനെയും ഹോക്കിയെയും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സേവാഗും ഹോക്കി താരങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയ്‌ക്കായി ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഹോക്കി ടീമിലെ ഓരോ അംഗങ്ങളെയും സച്ചിൻ പ്രശംസിച്ചു. സംഘം കഠിനമായ പോരാട്ടമാണ് നടത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ടീമിനെ വിജയത്തിലേയ്‌ക്ക് നയിച്ച മലയാളി താരം ശ്രീജേഷിനെയും അദ്ദേഹം പ്രശംസിച്ചു.
Comments