കൊച്ചി : പൊതു ഇടങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയിലുള്ള പ്രാങ്ക് വീഡിയോകൾ എടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ മോഹനാണ് പിടിയിലായത്. സ്ത്രീകളെ ശല്യം ചെയ്യുന്നത് അടക്കമുള്ള വകുപ്പുകൾ ചേർത്ത് നോർത്ത് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
എറണാകുളം കച്ചേരിപ്പടിയിൽ വെച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഷൂട്ട് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയാണ് ഇയാൾ ചെയ്തിരുന്നത് എന്ന് പോലീസ് അറിയിച്ചു. യുവാവ് അശ്ലീലമായ ആംഗ്യങ്ങൾ കാണിച്ചെന്നും മോശമായി സംസാരിച്ചെന്നുമുള്ള പരാതികൾ ഉയർന്നതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
വില്ലൻ ഹബ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് ഇയാൾ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. ഏകദേശം അഞ്ച് വീഡിയോകളാണ് നിലവിലുള്ളത്. ഈ വീഡിയോകൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായും പോലീസ് വ്യക്തമാക്കി. വീഡിയോ ഷൂട്ട് ചെയ്യാൻ സഹായിച്ച യൂട്യൂബറുടെ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Comments