റായ്പൂർ : ഛത്തീസ്ഗഡിൽ കമാൻഡർ ഉൾപ്പെടെ നാല് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബിജാപൂർ, ദന്തേവാഡ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരരാണ് കീഴടങ്ങിയത്. ആയുധങ്ങളുമായി എത്തിയാണ് ഇവർ പോലീസിന് മുൻപിൽ കീഴടങ്ങിയത്.
തെലങ്കാന ഏരിയ കമ്മിറ്റി കമാൻഡർ രാജു കരാം, ഭാര്യ സുനിത എന്നിവരും, ജാൻ മിലീഷ്യ അംഗങ്ങളായ ലഖേന്ദ്ര കുൻജാം, ഭിമ മർക്കാം എന്നിവരുമാണ് കീഴടങ്ങിയത്. ഇതിൽ രാജു കരാമിന്റെയും, സുനിതയുടെയും തലയ്‌ക്ക് എട്ട് ലക്ഷം രൂപാ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. തലയ്‌ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനാണ് ലഖേന്ദ്ര കുൻജാം. പുന:രധിവാസ പാക്കേജ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ ആകൃഷ്ടരായാണ് ഭീകരർ കീഴടങ്ങിയതെന്നാണ് ദന്തേവാഡ പോലീസ് അറിയിക്കുന്നത്.
ഒഡീഷയിലെ കലഹന്ദി-കന്ധമാൽ-ബൗദ്-നയാഗഡ് ഡിവിഷനിലാണ് രാജു കരാം ഭീകര പ്രവർത്തനം ആരംഭിച്ചത്. പിന്നീട് തെലങ്കാന സിപിഐ (മാവോയിസ്റ്റ് ) സംസ്ഥാന കമ്മിറ്റിയിൽ ചേർന്നു. 2014 മുതൽ സുനിതയും ഭീകര പ്രവർത്തനങ്ങളിൽ സജീവമാണ്.
Comments