മുംബൈ: വാക്കുതർക്കത്തിനിടെ അമ്മയെ കരാട്ടെ ബെൽറ്റുപയോഗിച്ച് കൊലപ്പെടുത്തി 15 വയസുകാരിയുടെ ക്രൂരത. മഹാരാഷ്‌ട്രയിലെ നവിമുംബൈയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും പെൺകുട്ടി ശ്രമിച്ചതായി പോലീസ് അറിയിച്ചു. ശിൽപ ജാദവ് എന്ന നാൽപതുകാരിയാണ് മകളുടെ കൊടുംക്രൂരതയ്‌ക്ക് ഇരയായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പെൺകുട്ടിയെ ഡോക്ടറാക്കണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചത്. ഇതിനായി മെഡിസിൻ എടുത്ത് പഠിക്കണമെന്ന് പെൺകുട്ടിയോട് നിരന്തരമായി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് താൽപര്യമില്ലാത്ത പെൺകുട്ടി മാതാപിതാക്കളുടെ ആവശ്യത്തെ ശക്തമായി എതിർത്തു. വിഷയവുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം തർക്കങ്ങളായി. താൽപര്യമില്ലാത്ത കാര്യത്തിന് മാതാപിതാക്കൾ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി ഒരിക്കൽ പോലീസിൽ പരാതി നൽകി. കുടുംബാംഗങ്ങൾക്ക് മുഴുവൻ കൗൺസിലിങ് നൽകിയാണ് പോലീസ് വിഷയം പരിഹരിച്ചത്.
എന്നാൽ കഴിഞ്ഞ ജൂലൈ 30ന് അമ്മയും മകളും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഉന്തുംതള്ളലിൽ തലയിടിച്ച് വീണ അമ്മയ്‌ക്ക് സാരമായി പരിക്കേറ്റു. മരിച്ചെന്ന് ഉറപ്പില്ലാത്തതിനാൽ കരാട്ടെ ബെൽറ്റുപയോഗിച്ച് അമ്മയുടെ കഴുത്തു ഞെരിച്ചു. കൊലപാതകത്തിന് ശേഷം മൃതശരീരം ബെഡ്‌റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നു. അമ്മയുടെ ഫോണിൽ നിന്നും ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചു. സംഭവത്തിന് പിന്നാലെയുണ്ടായ പോലീസ് ചോദ്യം ചെയ്യലിലാണ് കൊലപാതക കുറ്റം പെൺകുട്ടി സമ്മതിച്ചത്.















