A Soldier…
Live By Chance…
Love By Choice….
Fight By Profession…..
ജമ്മുകശ്മീർ 13-ആം റൈഫിൾ ബറ്റാലിയനിലെ ലെഫ്റ്റനന്റ് വിക്രംബത്രയുടെ വാക്കുകൾ…
എത് നിമിഷം എത് വഴിക്കാണ് മരണം കടന്നുവരുന്നതെന്നറിയാതെ മാതൃഭൂമിയുടെ കാവലാളുകളായി ഉറങ്ങാതെ കാത്തിരിക്കുന്നവരെ നയിക്കുന്ന ജ്വലിക്കുന്ന ദേശാഭിമാനം ത്രസ്സിക്കുന്ന വാക്കുകൾ…
വിക്രം ബത്ര….
ദൂരദർശനിൽ പരംവീർചക്ര സീരിയൽ കണ്ടുവളർന്ന ബാല്യത്തിലെടുത്ത തീരുമാനത്തിന്റെ ഫലമായി സൈനികനായി മാറിയ യുവാവ്.
ഒട്ടേറെ ധീരസൈനികർക്ക് ജന്മം നൽകിയ ഹിമാചൽപ്രദേശിലെ പാലംപൂരിൽ നിന്ന് അതിർത്തി കാക്കാൻ നിയോഗിക്കപ്പെട്ട ചുറുചുറുക്കുള്ള, ധൈര്യശാലിയായ സൈനികൻ.
ഭാരതത്തിന്റെ മണ്ണിലേക്ക് ഇസ്ലാമിക തീവ്രവാദികളെ മുന്നിൽ നിർത്തി പാകിസ്താനെന്ന അയൽരാജ്യം നടത്തിയ ചതിയുദ്ധത്തിന് തന്റെ ജീവൻ ഹോമിച്ചുകൊണ്ട് മറുപടി നൽകിയ വീരതാരകം..
യുദ്ധഭൂമിയിൽ വെച്ച് ലെഫ്റ്റനന്റ് പദവിയിൽ നിന്ന് ക്യാപ്റ്റനായി ഉയർത്തപ്പെട്ട പോരാട്ടവീര്യം…
ആ വീര്യത്തിന്റെ ചരിത്രം സത്യസന്ധമായി പറഞ്ഞിരിക്കുന്നു ഷേർഷാ….
13 ജമ്മുകശ്മീർ റൈഫിൾ പടയുടെ വാർക്രൈ ആയ “ദുർഗേ മാതാ കീ ജയ് ” ഘോഷത്തോടെ ആരംഭിക്കുന്ന സിനിമ 135 മിനിറ്റുകൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സുകളിലേക്ക് 22 വർഷം മുൻപത്തെ യുദ്ധകാഴ്ചകൾ നിറക്കുന്നു..
1971ലെ സിംല കരാർ ലംഘിച്ചു കൊണ്ട് അതിശൈത്യകാലത്ത് പാകിസ്ഥാൻ കാർഗിലിലെ ഇന്ത്യൻ പോസ്റ്റുകൾ കൈയ്യേറുന്നതോടു കൂടിയാണ് മൂന്ന് മാസത്തോളം നീണ്ടു നിന്ന കാർഗിൽ യുദ്ധത്തിന് നാന്ദി കുറിക്കുന്നത്…
ആട്ടിടയന്മാർ വഴി വിവരമറിഞ്ഞ ഇന്ത്യൻ സേന നിരീക്ഷണത്തിനായി അയച്ച സൗരഭ്കാലിയ ഉൾപ്പെടെയുള്ള സൈനികരെ ചതിയിൽപ്പെടുത്തി മൃഗീയമായി കൊലപ്പെടുത്തിയാണ് പാകിസ്ഥാൻ മറുപടി നൽകിയത്..
പിന്നീട് സംഭവിച്ചത് ചരിത്രമാണ്…
രക്തം തരാം ജീവൻ തരാം തരില്ലൊരു പിടി ഭാരതമണ്ണും എന്ന മുദ്രാവാക്യമുയർത്തി ഭാരതസൈന്യത്തിന്റെ ഓപ്പറേഷൻ വിജയ്…..
തീവ്രവാദികളുടെ പിന്തുണയോടെ പാകിസ്ഥാൻ നടത്തിയ ഓപ്പറേഷൻ ബാദറിനെ തകർത്തുതരിപ്പണമാക്കിയ ഇന്ത്യൻ പോരാട്ടഗാഥക്കാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്..
“ഇന്ത്യ സമാധാനമാഗ്രഹിക്കുന്ന രാജ്യമാണെന്നത് ലോകത്തിനറിയാം. ഇനി ലോകം കാണാൻ പോകുന്നത് ആ സമാധാനത്തിന്റെ പരിപാലനത്തിനായുള്ള ഇന്ത്യയുടെ ശക്തിപ്രദർശനമാണ്….”
അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഈ പ്രഖ്യാപനത്തോട് കൂടി ആരംഭിച്ച ഐതിഹാസികമായ ഇന്ത്യൻ പോരാട്ടത്തിൽ
കാർഗിൽ മലനിരകളിലെ പോയിന്റ് 5140 തിരിച്ചെടുക്കുക എന്ന ദൗത്യം സമർത്ഥമായി പൂർത്തീകരിച്ച വിക്രംബത്ര വിശ്രമിക്കാനുള്ള നിർദേശം അവഗണിച്ചുകൊണ്ട് പാക് സൈന്യത്തിന്റെ കൈവശമുള്ള പോയിന്റ് 4875 പിടിച്ചെടുക്കുവാനുള്ള ചുമതല സ്വയമേറ്റെടുക്കുകയും തന്റെ യൂണിറ്റുമായി ആ ദൗത്യം പൂർത്തീകരിച്ചതിന് ശേഷം മറഞ്ഞിരുന്ന ഒരു സ്നൈപ്പറിന്റെ വെടിയുണ്ടകളേറ്റ് മരണത്തിന് കീഴടങ്ങുകയുമായിരുന്നു..
ആ കഥ ഏറ്റവും ഹൃദയസ്പർശിയായി തന്നെ പറഞ്ഞിരിക്കുന്നു വിഷ്ണുവർധനും സംഘവും..
18000 അടി മുകളിൽ ലോകത്തിലെ ഏറ്റവും ദുഷ്കരമായ യുദ്ധഭൂമിയിൽ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച 527 സൈനികർക്കും പ്രണാമമർപ്പിക്കുന്ന ചിത്രം തീർച്ചയായും ചരിത്രത്തോട് 100% നീതിപുലർത്തുന്നു..
വാർ ഡ്രാമ/മിലിട്ടറി ഡ്രാമ തുടങ്ങിയ വിഭാഗങ്ങളിലല്ല മറിച്ച് റിയലിസ്റ്റിക് വിഭാഗത്തിലാണ് ഈ സിനിമയുടെ സ്ഥാനം…
വിക്രമിന്റെ ജീവിതത്തിലെ ഓരോ ഘട്ടവും, പ്രണയവും, ദേശസേവനത്തിനോടുള്ള അടങ്ങാത്ത മമതയുമെല്ലാം യഥാർത്ഥ കഥാപാത്രങ്ങളെ തന്നെ ഉൾപ്പെടുത്തിക്കൊണ്ട് വരച്ചു കാണിക്കുന്നതിൽ അണിയറക്കാർ വിജയിച്ചിട്ടുണ്ട്..
വിക്രമിന്റെ കൂടെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത,അറിയപ്പെടാതെ പോയ ധീര സൈനികരായിരുന്ന തമ്പി, നവീൻ, രൂപാൽ, യഷ്പാൽ,കേണൽ വൈ കെ ജോഷി,മേജർ രാജീവ് കപൂർ,മേജർ അജയ് സിംഗ് ജസ്‌റോട്ട,ക്യാപ്റ്റൻ സഞ്ജീവ് ജാംവാൽ,സുബേദാർ രഘുനാഥ് അങ്ങനെ എല്ലാവരെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്താനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്…
വിക്രം ബത്രയുടെ പ്രണയിനിയായിരുന്ന ഡിമ്പിൾ ചീമ ഇന്നും മറ്റൊരു വിവാഹം കഴിക്കാതെ രാഷ്‌ട്രത്തിനായ് ജീവൻ ബലിയർപ്പിച്ച തന്റെ പ്രിയതമന്റെ ഓർമ്മകളിൽ കഴിയുന്നു എന്ന കുറിപ്പോടുകൂടി അവസാനിക്കുന്ന സിനിമ കാണുന്നവർ തീർച്ചയായും ഒരിറ്റ് കണ്ണുനീർ പൊഴിക്കും…
സന്തോഷ് ശിവന്റെ ശിഷ്യനായി സിനിമാജീവിതം ആരംഭിച്ച് ബില്ല, ആരംഭം തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ വിഷ്ണുവർദ്ധൻ എന്ന സംവിധായകന്റെ ആദ്യ ബോളിവുഡ് ചിത്രം എന്തായാലും പ്രേക്ഷകപ്രശംസ നേടുക തന്നെ ചെയ്തിട്ടുണ്ട്..
ലക്ഷ്യ, എൽ ഓ സി കാർഗിൽ തുടങ്ങിയ ചിത്രങ്ങളിൽ പേര് പരാമർശിക്കപ്പെട്ട് പോയ ക്യാപ്റ്റൻ വിക്രം ബത്രയെ മുഴുനീള കഥാപാത്രമാക്കിയെടുത്ത ഷേർഷായിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റം അവിസ്മരണീയമാക്കാൻ എന്തായാലും സംവിധായകന് സാധിച്ചിട്ടുണ്ട്.
വിക്രംബത്രയായി ജീവിച്ച സിദ്ധാർഥ് മൽഹോത്രയും,കിയാര അഡ്വാനി മുതൽക്കുള്ള മുഴുവൻ അഭിനേതാക്കളും ഇന്ത്യക്ക് പരിചിതമായ കഥാപാത്രങ്ങളോട് നീതിപുലർത്തിയിട്ടുണ്ട്.
മികച്ച ഗാനങ്ങളാണ് സിനിമക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതവും, കാമറയും,എഡിറ്റിങ്ങും, കലാസംവിധാനവും അങ്ങനെ സാങ്കേതികമേഖലയിൽ എല്ലാ വിഭാഗവും നിലവാരം കാത്തുസൂക്ഷിച്ചു.
22 വർഷങ്ങൾക്ക് മുൻപെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അവസാനമായി നടന്ന യുദ്ധവും, അത് വിജയത്തിലേക്കെത്താൻ ഇന്ത്യൻ സൈനികർ സഹിച്ച ത്യാഗവും അർപ്പണമനോഭാവവുമൊക്കെ പുതുതലമുറക്ക് പരിചയപ്പെടുത്താൻ തീർച്ചയായും ഷേർഷാ പോലെയുള്ള സിനിമകൾ ഉണ്ടാകേണ്ടതാണ്..
Comments