ലക്‌നൗ: ബാലവേലക്കെതിരെ പ്രചാരണത്തിന് വീണ്ടും തുടക്കമിട്ട് ഉത്തർപ്രദേശ് സർക്കാർ. യൂണിസെഫുമായി സഹകരിച്ചുളള ‘നയാ സവേര യോജന’ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും കുട്ടികൾ ബാലവേല ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടികൾ പുനരാരംഭിച്ചതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്ര അറിയിച്ചു.
കാൻപൂർ, ആഗ്ര, ബറേലി, മൊറാദാബാദ്, ഘാസിയാബാദ്, ബറബങ്കി, ഗോണ്ട, വാരാണസി, പ്രയാഗ്‌രാജ്, ഗോരഖ്പൂർ തുടങ്ങിയ ജില്ലകൾ ‘നയാ സവേര യോജന’യിൽ ഉൾപ്പെടുമെന്നും സുരേഷ് ചന്ദ്ര പറഞ്ഞു. ഇതിനോടകം സംസ്ഥാനത്തെ 20 ജില്ലകളിൽ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ആറിനും 14നും ഇടയിൽ പ്രായമുള്ള 39,856 കുട്ടികളെ കണ്ടെത്തി പദ്ധതി പ്രകാരം 26,933 പേർക്ക് പുനരധിവാസം ഉറപ്പാക്കാൻ സാധിച്ചു. നിരവധി തൊഴിലുടമകൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
രക്ഷപ്പെടുത്തുന്ന കുട്ടികളെ ഏതെങ്കിലും ഒരു പ്രധാന പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തി പുനരധിവാസം ഉറപ്പാക്കാത്ത പക്ഷം ഇവർ വേണ്ടും തൊഴിലിടത്തേക്ക് തന്നെ തിരിച്ച് പോകാനാണ് സാധ്യത. ഇത് പരിഗണിച്ചാണ് ‘നയാ സവേര യോജന’ പുനരാരംഭിച്ചതെന്ന് ശിശുക്ഷേമ സമിതി മുൻ അംഗം സംഗീത് ശർമ അറിയിച്ചു.
Comments