ന്യൂഡൽഹി: ടോക്കിയോ പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ആശയവിനിമയം നടത്തും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് താരങ്ങളുമായി സംവദിക്കുക.
ടോക്കിയോവിലേക്ക് 54 താരങ്ങളാണ് യാത്ര തിരിക്കുന്നതെന്ന് കേന്ദ്ര യുവജന കാര്യക്ഷേമ-കായിക മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും പങ്കെടുക്കും.
പാരാലിമ്പിക്‌സിൽ ഇന്ത്യ ഇന്നേവരെ അയച്ച ഏറ്റവും വലിയ സംഘമാണ് ടോക്കിയോവിൽ പങ്കെടുക്കുന്നത്. ഈ മാസം 24മുതൽ സെപ്തംബർ 5 വരെയാണ് മത്സരം നടത്തുന്നത്. ഇന്ത്യയുടെ മത്സരം ആഗസ്റ്റ് 27ന് പുരുഷ വനിതാ അമ്പെയ്ത് മത്സരങ്ങളോടെ ആരംഭിക്കും.
ഇത്തവണ 28 ഇനങ്ങളിലാണ് ആകെ മത്സരങ്ങൾ നടക്കുന്നത്. ഇതിൽ ബാഡ്മിന്റണും തായ്‌ക്കോണ്ടോയും പുതുതായി ഏർപ്പെടുത്തിയവയാണ്. ഇന്ത്യ ഇത്തവണ 28ൽ 9 ഇനങ്ങളിലാണ് പങ്കെടുക്കുന്നത്. ആകെ 43 കായികതാരങ്ങളാണ് ടോക്കിയോ വിലേക്ക് പോകുന്നത്. വിവിധ വിഭാഗത്തിലെ പുരുഷ-വനിതാ താരങ്ങൾ 15 സ്വർണ്ണമാണ് ലക്ഷ്യം.
ഹൈജംപിലെ ഇന്ത്യയുടെ മികച്ചതാരമായ മാരിയപ്പൻ തങ്കവേലുവാണ് ഇത്തവണ പതാക ഏന്തുന്നത്. ബാഡ്മിന്റണിൽ ലോകനേട്ടം കൊയ്ത മാനസി ജോഷി, പുരുഷ താരം സുഹാസ് യതിരാജ് എന്നിവർ ഇത്തവണ ആദ്യമായി ഒളിമ്പിക്‌സ് തട്ടകത്തിലിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. ജാവലിൻ, ക്ലബ്ബ് ത്രോ, ഷോട്ട്പുട്ട്, ഡിസ്‌ക്കസ് ത്രോ എന്നിവയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്. എല്ലാ ഇനത്തിലും പുരുഷ വനിതാ താരങ്ങൾ മത്സരിക്കുന്നുണ്ട്.
Comments